കൊച്ചി: ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരം ശക്തമാക്കാന്‍ ശബരിമല കര്‍മസമിതി സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ജനുവരി 11, 12, 13 തീയതികളില്‍ ജില്ലാതലത്തില്‍ അയ്യപ്പരഥയാത്രകള്‍ സംഘടിപ്പിക്കും. 18ന് സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും. ദേശീയ-അന്തര്‍ദേശീയ പ്രചാരണ പരിപാടികള്‍ നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഒഴിവാക്കിയാണ് രഥയാത്ര. 18ന് അയ്യപ്പഭക്തസമൂഹം നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുള്ളതിനാലാണ് നാല് ജില്ലകളെ ഒഴിവാക്കുന്നത്.
ജനുവരി 14ന് മകരവിളക്ക് ദിനത്തില്‍ ക്ഷേത്രങ്ങളിലും അയ്യപ്പഭക്തരുടെ വീടുകളിലും അയ്യപ്പജ്യോതി തെളിയിക്കും. 18 കോടി അയ്യപ്പജ്യോതികളാണ് തെളിയിക്കുക. മറ്റ് സംസ്ഥാനങ്ങളിലും അന്നേദിവസം പരിപാടി സംഘടിപ്പിക്കും.
ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദേവസ്വംബോര്‍ഡ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാണിക്കവഞ്ചി ഉപരോധവും, ദേവസ്വം ബോര്‍ഡ് ഓഫീസ് ഉപരോധവും സംഘടിപ്പിക്കും.
18ന് സെക്രേട്ടറിയറ്റ് മാര്‍ച്ചിന് ശബരിമല കര്‍മസമിതി അംഗങ്ങളായ 120 സംഘടനകളുടെ നേതാക്കള്‍ നേതൃത്വം നല്‍കും. ശബരിമല വിഷയങ്ങള്‍ ലോകശ്രദ്ധയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 19ന് കര്‍മസമിതി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ലോകമാധ്യമങ്ങള്‍ക്കായി പത്രസമ്മേളനവും നിയമ വിദഗ്ദ്ധരും ആചാര്യന്മാരും പങ്കെടുക്കുന്ന സെമിനാറും സംഘടിപ്പിക്കുമെന്നും കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: