കോഴിക്കോട്: ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ യുവതികളെ ശബരിമലയിലേക്ക് അയയ്ക്കാന്‍ നീക്കം. നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ വഴിയാണ് ഇവരെ ശബരിമലയിലേക്ക് എത്തിക്കാന്‍ നീക്കം നടത്തുന്നത്. രണ്ടോ മൂന്നോ യുവതികളെ വീതം ഓരോ ദിവസങ്ങളിലായി മകരവിളക്കിനു മുമ്പ് സന്നിധാനത്തേയ്ക്ക് എത്തിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി.സിപിഐഎംഎല്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകരാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.
മകരവിളക്കിനു ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളില്‍ 50 അംഗങ്ങളുള്ള യുവതിസംഘത്തെ അയക്കാനാണ് തീരുമാനം. നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ഓളം യുവതികളെ 1000 പുരുഷന്മാര്ക്കൊപ്പം സന്നിധാനത്തെത്തിക്കാനായിരുന്നു ആദ്യം ഇവര്‍ പദ്ധതി ഇട്ടത്. എന്നാല്‍ ഇത്തരമൊരു ശ്രമം വിഫലമായാല്‍ പിന്നീട് ഒരു യുവതിയെ പോലും ഭക്തര്‍ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന തിരിച്ചറിവാണ് ഒന്നോ രണ്ടോ ആളുകളെ വീതം എത്തിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതിന്റെ ഭാഗമായി തൃശ്ശൂരില്‍ കഴിഞ്ഞദിവസം ഇവര്‍ രഹസ്യയോഗവും ചേര്‍ന്നിരുന്നു. അടുത്തഘട്ടം മലയ്ക്ക് പോകുന്ന യുവതികളെ സഹായിക്കുന്നതിന് മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കള്‍ സന്നദ്ധരായിട്ടുണ്ടെന്നാണ് വിവരം.
കനകദുര്‍ഗയേയും ബിന്ദുവിനെയും സന്നിധാനത്ത് എത്തിക്കാന്‍ പോലീസ് സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ പതിനെട്ടാംപടി ചവിട്ടിക്കാനും സന്നിധാനത്ത് കൂടുതല്‍ സമയം ചെലവഴിക്കാനും പോലീസ് അവരെ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ പൊലീസിന്റെ സഹായത്തോടെയാവില്ല ഇനിയുള്ള ശ്രമങ്ങള്‍. ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമലയില്‍ എത്താനായത് ഈ മാസം 24 മുതല്‍ നടത്തിയ സംഘടിതമായ ശ്രമത്തിന്റെ ഫലമാണെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സംഘാടകന്‍ ശ്രേയസ് കണാരന് അറിയിച്ചു.
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് അംഗീകരിക്കാന്‍ കേരളത്തിന്റെ മനസ്സിനെ പരുവപ്പെടുത്തുന്നത് വരെ ഈ കൂട്ടായ്മ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന യുവതികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഒറ്റപ്പെട്ട സംഭവമായതിനാലാണ് ഇവര്‍ക്ക് നേരെ ഇത്രയും പ്രതിഷേധമുണ്ടായത്. കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയാല്‍ ഇത് കുറയുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: