കണ്ണൂര്‍: ജില്ലയില്‍ അശാന്തി വിതച്ച് കണ്ണൂരിന്റെ വിവധ ഭാഗങ്ങളില്‍ സിപിഎം അക്രമം തുടരുന്നു. വെള്ളിയാഴ്ച രാത്രി വി. മുരളീധരന് എംപിയുടെതുള്‍പ്പടെ നിരവധി വീടുകള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരിദാസ് എന്നിവരുടെ വീടുകള്‍ സിപിഎം സംഘം തകര്‍ത്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ചന്ദ്രശേഖരന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ തലശ്ശേരിയിലുള്ള വി.മുരളീധരന് എംപിയുടെ എരഞ്ഞോളി വാടിയില്‍ പീടികയിലെ വീടിന് നേരെ ബോംബേറുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അക്രമം.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ജന്മഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ ടി. ബിജുവിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. നേരത്തെയും സിപിഎം സംഘം ബിജുവിന്റെ വീട് അക്രമിക്കുകയും വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
ചെറുതാഴത്ത് ആര്‍എസ്എസ് കാര്യാലയം തീയിട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം സംഘം ഹനുമാരമ്പലത്തിന് സമീപത്തെ കാര്യാലയം കത്തിച്ചത്. കൊടി തോരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഫയലുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു.
അതിനിടെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേയ്ക്ക് നിരോധന പ്രഖ്യാപിച്ചു. എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആര്‍ടിഒയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏനാത്ത്. അടൂര്‍, കൊടുമണ്‍, പന്തളം പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കി. ബിജെപി മേഖല പ്രസിഡന്റ് അനിലിന്റെ വീടിനു നേരെ കല്ലേറുണ്ടായി.
കൊടുമണ്‍ അങ്ങാടിക്കടവ് എഎസ്എസ് കരയോഗത്തിന്റെ കെട്ടിടത്തിനു നേരേയും കല്ലേറുണ്ടായി. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചില പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു.
സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മലയോരത്തും സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍, എസ്ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ചേര്‍ന്നാണ് പെരുവംപറമ്ബ്, അളപ്ര, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: