തിരുവനന്തപുരം: പന്തളത്ത് ശബരിമലകര്‍മ്മ സമിതിയുടെ പ്രകടനത്തിനിടെ പ്രവര്‍ത്തകനായ ചന്ദ്രന് ഉണ്ണിത്താന്റെ മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പോലീസുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെ പ്രവര്‍ത്തന രീതി പോലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രകടനത്തിനിടെ സിപിഎം ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നുള്ള കല്ലേറിലാണ് ഉണ്ണിത്താന് കൊല്ലപ്പെട്ടത്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിനു മുകളില്‍ ഇവര്‍ തമ്പടിച്ചിരിക്കുകയായിരുന്നു. കരിങ്കല്ല്, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവയും ശേഖരിച്ചിരുന്നു എ്ന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.
തലയ്ക്കേറ്റ മാരക പരിക്കാണ് ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ചന്ദ്രന് ഉണ്ണിത്താന് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം നടക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയും പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: