കോട്ടയം: വെല്ലുവിളിച്ചും പ്രകോപിപ്പിച്ചും നുണ പ്രചരിപ്പിച്ചും മുഖ്യമന്ത്രി കലാപത്തിന് നേതൃത്വം നല്‍കുകയാണെന്ന് ശബരിമല കര്‍മ്മസമിതി. മാവോയിസ്റ്റ് പിന്തുണയോടെ നടക്കുന്ന ഈ നീക്കം അപലപനീയമാണ്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കര്‍മ്മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു.
ശബരിമലയില്‍ രണ്ടു യുവതികളെ ഒളിച്ചുകടത്തിയ സര്‍ക്കാര്‍ വീണ്ടും ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് പ്രചരിപ്പിക്കുകയാണ്. തനിക്ക് മലകയറാന്‍ പറ്റിയില്ലെന്ന് യുവതിതന്നെ പറയുന്നു. എന്നാല്‍ നിലപാട് ന്യായീകരിക്കാന്‍ സര്‍ക്കാരും പോലീസും വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ ഹര്‍ത്താല്‍ നടത്താത്തതെന്തുകൊണ്ടെന്നും ചോദിക്കുന്നു.
പന്തളത്ത് സിപിഎംകാരുടെ കല്ലേറില്‍ അയ്യപ്പഭക്തന് കൊല്ലപ്പെട്ടതിന്റെ കാരണം ഹൃദയസ്തംഭനം എന്നുപറഞ്ഞ് ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാകട്ടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നും പറയുന്നു. സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാനുള്ള തിടുക്കത്തില്‍ മുഖ്യമന്ത്രി നിയമവാഴ്ചയെ അട്ടിമറിക്കുകയാണ്.
രാജ്യത്തെങ്ങും മാവോയിസ്റ്റുകളെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുമ്പോള്‍ കേരള മുഖ്യമന്ത്രി അവര്‍ക്ക് പരവതാനി വിരിക്കുകയാണ്. ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ തങ്ങളുടെ മാവോ-നക്സല്‍ പശ്ചാത്തലം സ്ഥിരീകരിച്ചുകഴിഞ്ഞു. തങ്ങള്‍ പോലീസിനെ ഉപകരണമാക്കിയെന്നും അവര്‍ പറയുന്നു. പോലീസിനെ കൊണ്ട് മാവോ-നക്സല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വിടുപണി ചെയ്യിച്ച മുഖ്യമന്ത്രി ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെക്കുറിച്ച് മുഖ്യമന്ത്രി മുതലക്കണ്ണീരൊഴുക്കുകയാണ്. സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പദ്ധതികളാണ് സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയത്. ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നും ശശികലടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: