ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ആര്.പി. സിംഗിനെതിരെ സിഎജിയുടെ വിമര്‍ശനം. മുന്‍ സിഎജി ഉദ്യോഗസ്ഥനായിരുന്ന ആര്.പി. സിംഗ് റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കുന്നതിനപ്പുറത്തേക്ക് ഇടപെട്ടില്ലെന്ന് പറഞ്ഞിരുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കിയതില്നിന്നും ആര്.പി. സിംഗിന് കൈകഴുകാനാവില്ലെന്നാണ് സിഎജി വ്യക്തമാക്കിയത്. 2 ജി വിഭജനം സംബന്ധിച്ച് 2010 മെയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2645 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 1.76 ലക്ഷം കോടി നഷ്ടമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ആര്.പി. സിംഗ് അവകാശപ്പെട്ടത്. സാധാരണ ഉദ്യോഗസ്ഥനായ തനിക്ക് ഇത് അനുസരിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂവെന്നും സിംഗ് പറഞ്ഞു. ഇതിനെതിരെയാണ് സിഎജിയുടെ വിമര്‍ശനം ഉണ്ടായത്.
2 ജി സംബന്ധിച്ച് പാര്‍ലമെന്റ് സമിതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനാണ് ആര്.പി. സിംഗ്. ഒരു വര്‍ഷത്തിനുശേഷം ഈ വെളിപ്പെടുത്തലുമായി സിംഗ് രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്ന വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
ഇതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അത്താഴവിരുന്ന് നയതന്ത്രം പരാജയത്തിലേക്ക്. പ്രതിപക്ഷ നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമാസ്വരാജ്, അരുണ്‍ ജെറ്റ്ലി എന്നിവരെ ഉള്‍പ്പെടുത്തിയാണ് നേരത്തെ പ്രധാനമന്ത്രി വിരുന്ന് നടത്തിയത്. ഇതിലൂടെ ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ നിലപാടുകളില്‍ അയവുവരുത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രത്യാശിച്ചിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സെഷനില്‍തന്നെ ഇതുസംബന്ധിച്ച ബില്‍ പാസാക്കിയെടുക്കാനാവുമെന്ന് പ്രധാനമന്ത്രി കണക്കുകൂട്ടി. എന്നാല്‍ സ്വന്തം നിലപാടുകളില്‍ അയവുവരുത്താന്‍ ബിജെപി തയ്യാറാകാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസവും സഭ പിരിയേണ്ടിവന്നിരുന്നു. ദേശീയ താല്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം പുനരാലോചനക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ബിജെപി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രണബ് മുഖര്‍ജി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിരുന്നു. മുഖര്‍ജിയുടെ പ്രസ്താവനയുടെ കോപ്പി ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് പ്രധാനമന്ത്രിക്ക് കൈമാറി. യുപിഎ സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ ബില്ലിനെതിരെ വോട്ടുചെയ്യില്ലെന്ന് ഏറെക്കുറെ ഉറപ്പായതാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഭീഷണിയുമില്ല. പിന്നെയെന്തുകൊണ്ട് വിഷയം ചര്ച്ചക്കെടുക്കുന്നില്ലെന്നാണ് ബിജെപി ചോദിക്കുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ തിങ്കളാഴ്ച എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പ്രശ്നം അവസാനിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: