കോഴിക്കോട്: സുപ്രീം കോടതി വിധിമാത്രം പരിഗണിച്ച് കോടതിയലക്ഷ്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ പറ്റില്ലെന്ന് സുപ്രധാന കോടതി വിധി. വിധി പ്രഖ്യാപനം മാത്രമായാല്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്നും നടപ്പാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടും ബോധപൂര്‍വം നടപ്പാക്കിയില്ലെങ്കില്‍ മാത്രമെ കോടതിയലക്ഷ്യത്തിന്റെ പരധിയില്‍ വരികയുള്ളുവെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
ജസ്റ്റിസ് മാരായ ജെ.ഹേമന്ത് ഗുപ്ത, കന്‍വില്‍ക്കര്‍ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.ബദ്രി വിശാല്‍ പാണ്ഡെ- രാജേഷ് മിത്തല്‍ കേസിലെ വിധിന്യായത്തിലാണ് സുപ്രീംകോടതി ഇത് വ്യക്തമാക്കിയിരിക്കുന്നത്
സപ്തംബര്‍ 28 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം ശബരിമലയില്‍ യുവതീ പ്രവേശം നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകും എന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദത്തിന് ഇതോടെ നിയമസാധുത ഇല്ലെന്ന് തെളിയുകയാണ്.
വിധി നടപ്പിലാക്കാന്‍ തീയതി നിശ്ചയിച്ചുള്ള നിര്‍ദ്ദേശമില്ലെങ്കില്‍ അത് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമായി പരിഗണിക്കാന്‍ പാടില്ല. പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടും അത് ലംഘിക്കുമ്പോള്‍ മാത്രമാണ് അത് കോടതി അലക്ഷ്യമാവുകയുള്ളൂ. തന്ത്രിക്കും മേല്ശാന്തിക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ഭീഷണിയും നിലനില്‍ക്കില്ലെന്നാണ് പുതിയ വിധി വ്യക്തമാക്കുന്നത്.
ശബരിമലയില്‍ യുവതികള്‍ക്ക് കയറാന്‍ അവകാശമുണ്ടെന്നാണ് കോടതി വിധിയെങ്കിലും എങ്ങനെ നടപ്പാക്കണമെന്നോ ഏത് ദിവസം മുതല്‍ നടപ്പാക്കണമെന്നോ വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രങ്ങളുടെ പിതൃസ്ഥാനീയനായ തന്ത്രിയുടെ ചുമതലകളിലോ കര്‍മങ്ങളിലോ കോടതിവിധി ഇടപെട്ടിട്ടില്ല. പുതിയ സുപ്രീം കോടതി വിധി പ്രകാരം ഇടതു സര്‍ക്കാറിന്റെ ഭീഷണി നിലനില്‍ക്കുന്നതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: