നിലമ്പൂര്‍: പോത്തുകല്ല് പഞ്ചായത്തിലെ മേലേമുണ്ടേരിയില് ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകളെത്തി. വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് മേലെ മുണ്ടേരി കൊടവനാല്‍ വര്‍ക്കി, കൊടവനാല്‍ ഷാജി എന്നിവരുടെ വീടുകളില്‍ നാടുകാണി ദളം കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വിക്രം ഗൗഡയോടൊപ്പം മാവോയിസ്റ്റുകളായ സന്തോഷ്, ഉണ്ണിമായ എന്നിവരുമുണ്ടായിരുന്നു.
വനാതിര്‍ത്തി പങ്കിടുന്നതാണ് ഈ രണ്ട് വീടുകളും. ആദ്യം ഷാജിയുടെ വീട്ടിലാണ് സംഘമെത്തിയത്. ആ സമയം കുട്ടികള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് താഴെയുള്ള വര്‍ക്കിയുടെ വീട്ടിലേക്ക് നീങ്ങി. മാവോയിസ്റ്റുകളാണെന്ന് പരിചയപ്പെടുത്തി. ലഘുലേഖകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, ചായപ്പൊടി എന്നിവ വാങ്ങിയാണ് വര്‍ക്കിയുടെ വീട്ടില്‍ നിന്ന് സംഘം മടങ്ങിയത്.
തിരികെ വരുമ്പോള്‍ ഷാജിയുടെ ഭാര്യയുമായി ഇവര്‍ സംസാരിച്ചു. ഇരുവീടുകളിലുമായി ഒരു മണിക്കൂറിലേറെ ചിലവഴിച്ച ശേഷം സംഘം മുണ്ടേരി ഫാമിന് പിറകിലെ പാറക്കലേല് വനത്തിലേക്ക് കയറുകയായിരുന്നു. ഇന്നലെ രാവിലെയാണ് പോലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിവരമറിയുന്നത്. തുടര്‍ന്ന് വര്‍ക്കിയുടെയും, ഷാജിയുടെയും വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
വഴിക്കടവ് അളക്കല്‍, പുഞ്ചകൊല്ലി കോളനികളിലും, പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഓഫീസിലും, മരുത കല്ലായിപ്പൊട്ടിയിലും, തണ്ണിക്കടവിലെ സുബൈദയുടെ വീട്ടിലും വിതരണം ചെയ്ത അതേ ലഘുലേഖകളാണ് ഇവിടെയും വിതരണം ചെയ്തത്. നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് വയനാട്, പാലക്കാട് ജില്ലകളിലേക്ക് വനപാതയിലൂടെ രക്ഷപ്പെടാമെന്നതിനാല് ഇവരെ പിന്തുടരുക ശ്രമകരമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസും, തണ്ടര്‍ബോള്‍ട്ട് സേനയും മുണ്ടേരി വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: