തിരുവനന്തപുരം: ജനജീവിതത്തെ പൂര്‍ണമായി ദുരിതത്തിലാക്കാന്‍ രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്. ഈ മാസം എട്ടിനും ഒന്‍പതിനും ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാരിന് എതിരായി ദേശീയ പണിമുടക്ക് നടത്തുന്നത്.
എട്ടാം തീയതി രാവിലെ അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ തടയുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയുടെ ആഹ്വാനം. സ്വകാര്യവാഹനങ്ങള്‍ ഓടിക്കാനും കടകള്‍ തുറക്കാനും അനുവദിക്കില്ലെന്ന സൂചനയും സമരസമിതി നല്‍കുന്നുണ്ട്. എയര്‍പ്പോര്‍ട്ട് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന് സമരസമിതി അവകാശപ്പെടുന്നത്. ഇതോടെ രണ്ടു ദിവസവും കേരളത്തിലെ ജനജീവിതം പൂര്‍ണമായി സ്തംഭിക്കുമെന്ന് ഉറപ്പാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിയിലേക്കും ചികിത്സയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ദിവസവും രാവിലെ എത്തുന്നത്. ട്രയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളിലേക്ക് ട്രേഡ് യൂണിയന് സംഘടനകള്‍ കടക്കുന്നതോടെ വലയുന്നത് സാധാരണക്കാരായ ജനങ്ങളും രോഗികളുമാണ്.
നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ പോലും കെഎസ്ആര്‍ടിസി നിരത്തിലിറക്കുമെന്നു പറഞ്ഞവരും ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം തുടര്‍ച്ചയായുള്ള ദേശീയ പണിമുടക്കിനോട് വിയോജിപ്പ് രേഖപ്പെടുത്തിയവരെ സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തില്‍ ഭീഷണിപ്പെടുത്തിയാണ് പണിമുടക്കില്‍ പങ്കെടുപ്പിക്കുന്നത്.
സെക്രട്ടേറിയറ്റിലേയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ മൂന്നു ദിവസത്തെ അവധിയെടുത്ത് നാടുകളില്‍ പോയി. ദേശീയ പണിമുടക്കും കഴിഞ്ഞ് വ്യാഴാഴ്ചയേ ഇനി ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കൂ എന്നാണ് വിവരം. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരായ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
തിരുവനന്തപുരം സ്റ്റാച്യു ട്രഷറിക്ക് സമീപമാണ് ട്രേഡ് യൂണിയന് സമരസമിതിയുടെ പ്രധാന കേന്ദ്രം. സെക്രട്ടേറിയറ്റിന് സമീപം ബിജെപിയുടെ നിരാഹാര സമരം നടക്കുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയുടെ സമരപന്തലിനും മാര്‍ച്ചിനും നേരെ ആക്രമണമുണ്ടായത് ട്രേഡ് യൂണിയന് സമരസമിതിയുടെ സംഘാടക സമിതി ഓഫീസിന് മുന്നില്‍ നിന്നായിരുന്നു.
പണിമുടക്കില്‍ പങ്കെടുക്കില്ല: ഫെറ്റോ
തിരുവനന്തപുരം: ജീവനക്കാരുടെ മേഖലയിലെ യാതൊരാവശ്യങ്ങളും ഉന്നയിക്കാതെ തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന പണിമുടക്കില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കില്ലെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ). ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറും ജനറല്‍ സെക്രട്ടറി പി. സുനില്‍ കുമാറുമാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് അജണ്ട നടപ്പാക്കേണ്ട ബാധ്യത ജീവനക്കാര്‍ക്കില്ല. പണിമുടക്ക് ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫെറ്റോ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: