സന്നിധാനം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് നിരവധി യുവതികള്‍ ദര്‍ശനം നടത്തി എന്ന് വരുത്തിത്തീര്‍ക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം. കണ്ടാല്‍ അമ്പത് വയസ്സ് തോന്നിക്കാത്ത എന്നാല്‍ അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തുന്ന വീഡിയോ കോടതിക്ക് സമര്‍പ്പിക്കാനാണ് നീക്കം. ഇതിനായി ശബരിമലയിലെ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മണ്ഡലകാലത്ത് യുവതികള്‍ പ്രവേശിച്ചില്ലെന്ന പോലീസ് റിപ്പോര്‍ട്ട് തിരുത്തി നല്‍കാനും നിര്‍ദ്ദേശം.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം സിസിടിവിയില്‍ നിന്ന് ശേഖരിക്കുന്ന ദൃശ്യങ്ങളും നല്‍കും. ഇവര്‍ക്ക് സുരക്ഷ നല്കിയ വിവരങ്ങള്‍ അടക്കമാകും റിപ്പോര്‍ട്ട് നല്‍കുക. ഇതിന്റെ ആദ്യ പടിയായാണ് ശ്രീലങ്കന്‍ യുവതി ശശികല സന്നിധാനത്ത് ദര്‍ശനം നടത്തി എന്ന തരത്തില്‍ പാര്‍ട്ടി ചാനലില്‍ ആദ്യം വാര്‍ത്തയും പിന്നാലെ ദൃശ്യങ്ങളും നല്‍കിയത്.
എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് ശശികലയല്ലെന്ന് തെളിവുകള്‍ പുറത്ത് വന്നു. മാത്രമല്ല താന്‍ മല ചവിട്ടിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ആ ഉദ്യമം പരാജയപ്പെട്ടതോടെയാണ് പുതിയ അവകാശ വാദവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്. വനിതാ മതിലിന് മുമ്പേ തന്നെ യുവതികള്‍ പ്രവേശിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് പുതിയ ശ്രമം.
ശബരിമല കര്‍മ്മ സമിതി വിരുദ്ധ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചാണ് പത്തോളം യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്ത കൈമാറിയത്. മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തി, ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു, മണ്ഡലകാലത്തും യുവതികള്‍ പ്രവേശിച്ചിരുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇടത് പക്ഷ ചായ്വുള്ള മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് വാര്‍ത്തകള്‍ നല്കാന് ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയെന്ന വാര്‍ത്തയും സിസിടിവി ദൃശ്യങ്ങളും സഹിതം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്കി. മാത്രമല്ല വാര്‍ത്ത നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതായും വിവരം ഉണ്ട്.
മണ്ഡലകാലത്ത് യുവതികള്‍ പ്രവേശിച്ചില്ലെന്ന് കഴിഞ്ഞ ദിവസം പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തിരുത്തി നല്കാന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുത്തി ലഭിക്കുന്ന റിപ്പോര്‍ട്ടുകളും യുവതികളെന്ന് തോന്നിക്കുന്ന 50ന് മേല്‍ പ്രായമുള്ള സ്ത്രീകളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തി വിധി നടപ്പിലാക്കി എന്ന് കോടതിയില്‍ സമര്‍ത്ഥിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: