ന്യൂദല്‍ഹി: കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട സാധ്യതാപട്ടിക തയ്യാറായി. രണ്ട് വൈസ് പ്രസിഡന്റുമാരുണ്ടാകും. വി.എസ്.വിജയരാഘവന്, തമ്പാനൂര്‍ രവി, എം.എം.ഹസ്സന് എന്നിവരെയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതില്‍ രവി, ഹസ്സന് എന്നിവരില്‍ ഒരാളേ ഉണ്ടാകൂ.
പി.രാമകൃഷ്ണന്, ലതികാ സുഭാഷ്, സുമാ ബാലകൃഷ്ണന്, അജയ് തറയില്‍, ജോണ്സണ് എബ്രഹാം, എം.മുരളി, പത്മജാ വേണുഗോപാല്‍, ഇ.എം.അഗസ്തി, ടി.സിദ്ദിഖ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. അതേസമയം ഭാരവാഹികളുടെ പ്രഖ്യാപനം മാറ്റിവെച്ചു.
15 ജനറല്‍ സെക്രട്ടറിമാരും 25 സെക്രട്ടറിമാരും കെപിസിസിക്ക് ഉണ്ടാകും. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപട്ടികയും തയ്യാറാക്കിയിട്ടുണ്ട്. 14 ജില്ലകളില്‍ ഏഴ് വീതം പ്രസിഡന്റുമാരെ എ, ഐ വിഭാഗങ്ങള്‍ പങ്കിട്ടെടുക്കും. വയലാര്‍ രവി, മുരളീധരന്, പത്മജ എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകളെ ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളിലാണ് പരിഗണിക്കുക.
കെ.മോഹന്‍കുമാര്‍ (തിരുവനന്തപുരം), ഷാനവാസ് ഖാന്/സത്യശീലന് (കൊല്ലം), മോഹന്‍രാജ് (പത്തനംതിട്ട), എ.എ.ഷുക്കൂര്‍ (ആലപ്പുഴ), ടോമി കല്ലാനി (കോട്ടയം), റോയ്.കെ.പൗലോസ് (ഇടുക്കി), വി.ജെ.പൗലോസ് (എറണാകുളം), വി.ബല്‍റാം (തൃശ്ശൂര്‍), സി.വി.ബാലചന്ദ്രന് (പാലക്കാട്), വി.എ.കരീം (മലപ്പുറം), യു.രാജീവന് (കോഴിക്കോട്), കെ.എല്‍.പൗലോസ് (വയനാട്), കെ.സുരേന്ദ്രന് (കണ്ണൂര്‍), നീലകണ്ഠന്/സി.കെ.ശ്രീധരന് (കാസര്‍ക്കോട്) എന്നിങ്ങനെയാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ദല്‍ഹിയില്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധി, കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദനന് മിസ്ത്രി എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയശേഷം സാധ്യതാ പട്ടിക തയാറാക്കി.
നേരത്തെ, പലകുറി പരാജയപ്പെട്ട പുനഃസംഘടനാ ചര്‍ച്ച ഇക്കുറി പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ദല്‍ഹിയില്‍ നടന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വെള്ളിയാഴ്ച രാത്രി പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ കണ്ടു. പാര്‍ട്ടി പുനഃസംഘടനയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ഹൈകമാന്‍ഡിലെ പ്രമുഖനായ ആന്റണിയുടെ അഭിപ്രായം കേരളക്കാര്യത്തില്‍ നിര്ണായകമായതിനാലായിരുന്നു ഇത്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദനന് മിസ്ത്രി എന്നിവരുമായുള്ള ചര്‍ച്ചകള്‍ നടന്നു.
കണ്ണൂര്‍ ഡിസിസിയെ ചൊല്ലിയായിരുന്നു മുഖ്യതര്‍ക്കം. തന്റെ ഗ്രൂപ്പിലെ പ്രബലനായ കെ.സുധാകരന്റെ നാട്ടില്‍ ഡിസിസി അധ്യക്ഷസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ഉറച്ച നിലപാടിലാണ് ചെന്നിത്തല. എന്നാല്‍, അത് അംഗീകരിക്കാന്‍ എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും തയാറുമല്ല. അവസാനം കണ്ണൂരിന്റെ കാര്യത്തില്‍ എ ഗ്രൂപ്പ് ഉയര്‍ത്തിയ അവകാശവാദം പിന്‍വലിച്ചു. കണ്ണൂര്‍ ഐ ഗ്രൂപ്പിന് നല്കി. കണ്ണൂരും കൊല്ലവും തമ്മില്‍ വെച്ചുമാറാനുള്ള ഫോര്‍മുല ഉയര്‍ന്നെങ്കിലും ധാരണയിലെത്താനായില്ല. തൃശൂര്‍ ഡിസിസി സ്ഥാനത്തെച്ചൊല്ലിയും ഇരുപക്ഷവും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി. ഗ്രൂപ്പുകള്‍ക്കതീതമായി നില്ക്കുന്ന വി.എം സുധീരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേങ്ങള്‍ അവഗണിച്ചാണ് പുന:സംഘടന. വയലാര്‍ രവി, മുരളീധരന്, പത്മജ എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകളും തഴയപ്പെട്ടു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വം നല്കുന്ന എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. തര്‍ക്കം ഉടലെടുത്തതോടെ ഇന്നലെ നടത്താനിരുന്ന ഭാരവാഹികളുടെ പ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയാണ്. വീണ്ടും ചര്‍ച്ച നടത്തിയശേഷമേ പ്രഖ്യാപനമുണ്ടാവൂ.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: