തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീ കയറിയപ്പോള്‍ ഹര്‍ത്താലും അക്രമവും നടത്താത്തതെന്തെന്നുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളജനതയെ ഭീതിയിലാക്കുന്നു.
ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തി സമാധാനം ഉറപ്പാക്കേണ്ട മുഖ്യമന്ത്രി കവലച്ചട്ടമ്പിമാരെപോലെ വെല്ലുവിളി നടത്തിയത് കൂടുതല്‍ അക്രമങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. വെല്ലുവിളിക്ക് തൊട്ടുപിന്നാലെയാണ് മലബാര്‍ മേഖലയില്‍, പ്രത്യേകിച്ച് കണ്ണൂരില്‍, വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടായത്.
കിളിമാനൂരില്‍ കൊടുവാഴന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേളയിലാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. നൂലില്‍ കെട്ടിയിറക്കിയല്ല രണ്ടുപേരെ ദര്‍ശനം നടത്തിപ്പിച്ചതെന്നും ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാക്കള്‍ എവിടെയെന്നും അണികളുടെ കൈയടി നേടാന്‍ മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മുകാര്‍ക്ക് ബോംബും ആയുധങ്ങളുമായി രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ പാകത്തിലുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
യുവതീപ്രവേശന വിഷയം തുടങ്ങിയപ്പോള്‍ത്തന്നെ വിശ്വാസികളെ വെല്ലുവിളച്ച് അക്രമങ്ങള്‍ക്ക് പ്രേരണ നല്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഈ നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധമാണ് ശബരിമല വിഷയത്തില്‍ ഉണ്ടായത്.
മന്ത്രിസഭാ അംഗങ്ങളും എല്‍എഡിഎഫ് ഘടകകഷികളും ശബരിമലവിഷയത്തില്‍ ആത്മസംയമനം വേണമെന്ന നിലപാട് സ്വീകരിച്ചപ്പോഴും വെല്ലുവിളിയുമായി മുന്നില്‍ നിന്നത് മുഖ്യമന്ത്രിയായിരുന്നു. അതേ ധാര്‍ഷ്ട്യമാണ് അക്രമസംഭവങ്ങള്‍ക്ക് പ്രേരണ നല്കുന്ന പ്രസംഗങ്ങളിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: