ന്യൂദല്‍ഹി: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആയിരുന്ന സുഖ്പാല്‍ സിംഗ് ഖൈര പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വച്ചു. അരവിന്ദ് കെജ്രിവാള് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ചാണ് രാജി.
പാര്‍ട്ടിക്കുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ല. എഎപി രൂപീകരണ സമയത്ത് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ എല്ലാം പാര്‍ട്ടിക്ക് നഷ്ടമായെന്നും സുഖ്പാല്‍ കെജ്രിവാളിന് അയച്ച രാജിക്കത്തില്‍ ആരോപിക്കുന്നു. അതേസമയം അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വച്ചിട്ടില്ല. ഭോലാത്ത് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം.
മുതിര്‍ന്ന നേതാവ് എച്ച്.എസ്. ഫൂല്‍ക അടുത്തിടെ എഎപിയില്‍ നിന്ന് രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് സുഖ്പാലും രാജി വെച്ചിരിക്കുന്നത്.
അടുത്തിടെ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ എഎപി കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: