കൊച്ചി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും സമീപിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടി ഗുരുതര ക്രമസമാധാന പ്രശ്നങ്ങളിലേക്കാണ് വഴിവെച്ചത്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന സംഘര്‍ഷങ്ങളാണ് ഇവിടെ നടക്കുന്നതെന്നും തുഷാര്‍ പ്രസ്താവനയിലുടെ കുറ്റപ്പെടുത്തി.
കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല വിഷയം തീര്‍ത്തും അപക്വമായാണ് പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് തന്ത്രിയെ ആക്ഷേപിക്കാന്‍ നോക്കുന്നത്.
സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. സാമ്പത്തിക തകര്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇടതു മുന്നണിയും സര്‍ക്കാരുമാണ് അതിന്റെ ഉത്തരവാദി. ബിഡിജെഎസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ് അതില്‍ ഒരുമാറ്റവുമുണ്ടാകില്ല. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ഉടനെ വിളിച്ചു ചേര്‍ക്കണം. സ്ഫോടനക്കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മഅദ്നിയുടെ ജയില്‍ മോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ശബരിമല വിഷയം അതിലും പ്രധാനപ്പെട്ടതാണ്. നവോത്ഥാന ബാധ്യത ഹൈന്ദവരുടേത് മാത്രമല്ല. സര്‍ക്കാരും ഇടതുമുന്നണിയും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. പിറവം, കോതമംഗലം, പള്ളികളിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കണിക്കാത്ത ശൗര്യമാണ് സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.
സംസ്ഥാനത്തെ മുസ്ലിം ദേവാലയങ്ങളില്‍ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും പ്രവേശനമില്ലെന്ന കാര്യം മറച്ചുവെച്ചാണ് സര്‍ക്കാര്‍ നവോത്ഥാനം നടപ്പാക്കാന്‍ ഇറങ്ങിയിട്ടുള്ളത്. കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാന്‍ നോക്കുന്നതും.
ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചുകൂട്ടി നവോത്ഥാന മതില് പണിത സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. ശ്രീനാരായണ ഗുരുദേവന്റെ കഴുത്തില്‍ കുരുക്കിട്ട റോഡിലൂടെ വലിച്ചവര്‍ തന്നെയാണ് ഗുരുദേവനെ മുന്നില്‍ നിര്‍ത്തി മതില് പണിതത്. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ആക്ടിവിസ്റ്റുകളെ ഒളിവില്‍ പാര്‍പ്പിച്ച് മലകയറാനുള്ള പരിശീലനം പോലീസ് നല്‍കിയത് പരിഹാസ്യമാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: