കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അഭയം തേടിയിരുന്ന ആറ് കുടുംബങ്ങളെയും അക്രമകാരികളുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിടെക് വിദ്യാര്‍ത്ഥിനിയായ എമിയെയും നേരിട്ട് കണ്ടു സമാശ്വസിപ്പിക്കുന്നു
കോട്ടയം: കേരളത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡിവൈഎഫ്ഐ സംഘം ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്ഐയുടെ ആക്രമണത്തില്‍ ഭയന്ന് പള്ളിയില്‍ അഭയം തേടിയ ആറ് കുടുംബങ്ങളെയും, അക്രമികളുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിടെക് വിദ്യാര്‍ത്ഥിനിയായ എമിയെയും മന്ത്രി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. ഭീഷണിയെ തുടര്‍ന്ന് പത്ത് ദിവസങ്ങളായി പള്ളിയില്‍ കഴിഞ്ഞ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് ശനിയാഴ്ച മടങ്ങി. ഡിവൈഎഫ്ഐയുടെ ഭീഷണി ഇവര്‍ക്കിപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഭയം പൂര്‍ണമായും മാറിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.
ആര്‍ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറയുടെ സാനിധ്യത്തില്‍ പള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച മന്ത്രി വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നു ഉറപ്പു നല്കി. കേരള സമൂഹത്തില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: