വത്തിക്കാന്‍ സിറ്റി: മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി അഭിഷിക്തനായി. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചക്ക് മൂന്നരയ്ക്കായിരുന്നു അഭിഷേക ചടങ്ങുകള്‍. മാര്‍ ക്ലീമിസുള്പ്പെടെ കത്തോലിക്ക സഭയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറ് ബിഷപ്പുമാര്‍ മാര്‍പ്പാപ്പ ബനഡിക്ട് പതിനാറാമനില്‍ നിന്ന് സ്ഥാനചിഹ്നങ്ങളായ മോതിരവും ശിരസില്‍ അണിയിക്കുന്ന മുടിത്തൊപ്പിയും ഏറ്റുവാങ്ങി കര്‍ദിനാള്‍ പദവിയിലെത്തി. മലങ്കര കത്തോലിക്ക സഭയുടെ ആദ്യകര്ദിനാളും കര്‍ദിനാള്‍ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയുമാണ് മാര്‍ ക്ലീമിസ്. മലങ്കര കത്തോലിക്ക സഭയുടെ പാരമ്പര്യം അനുസരിച്ച് പൗരസ്ത്യരീതിയില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക മുടിത്തൊപ്പിയാണ് മാര്‍ ക്ലീമിസ് ബാവ ധരിച്ചിരുന്നത്. 53 കാരനായ ക്ലീമിസ് കതോലിക്ക ബാവ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളാണ്.
ഇന്ന് രാവിലെ പ്രാദേശിക സമയം ഒന്‍പത് മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം പുതിയ കര്‍ദിനാള്‍മാര്‍ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിയെത്തുടര്‍ന്ന് അനുമോദനസമ്മേളനവും നടക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് നാളെ മാര്‍പ്പാപ്പയുമായി പ്രത്യേകകൂടിക്കാഴ്ച നടത്തും. ഭരതത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ കര്‍ദിനാള്‍ പദവിയെന്ന് അഭിഷിക്തനായ മാര്‍ ക്ലീമിസ് പറഞ്ഞു. കേരളത്തിലെ എല്ലാവര്ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിശിഷ്ട വ്യക്തികളും വിശ്വാസികളും കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തിലെ അംഗവും അമേരിക്കക്കാരനുമായ ആര്‍ച്ച് ബിഷപ്പ് ജെയിംസ് മൈക്കല്‍ ഹാര്‍വേ, ലബനോനിലെ മറോണിത്ത പാത്രിയര്‍ക്കീസ് ബഷാറ ബുത്രോസ് റായി, നൈജീരിയയിലെ അബൂജ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ഒനയ്ക്കന്, കൊളംബിയയിലെ ബൊഗോട്ട ആര്‍ച്ച് ബിഷപ്പ് റൂബന്‍ സല്‍സാര്‍ ഗോമസ്, ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് ലൂയിസ് ആന്റോണിയോ ടാഗ്ലേ എന്നിവരാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റ് അഞ്ചുപേര്‍. മൂന്നാമതായാണ് മാര്‍ ക്ലീമിസ് സ്ഥാനമേറ്റത്. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടുചെയ്യാമെന്നതാണ് കര്‍ദിനാള്‍മാരുടെ പ്രധാന അധികാരം. 80 വയസുവരെയുള്ള കര്‍ദിനാള്‍മാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം. കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ പേരിലുള്ള പാസ്പോര്‍ട്ടും ഇവര്‍ക്ക് ലഭിക്കും. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് യൂറോപ്പ് മുഴുവന്‍ സഞ്ചരിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ട്. കൂടാതെ വത്തിക്കാന്‍ വിമാനത്താവളത്തില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും റോമില്‍ ആസ്ഥാനദേവാലയങ്ങളും കര്‍ദിനാള്‍മാര്‍ക്ക് ലഭിക്കും.
ഇന്ത്യയില്‍ നിന്ന് കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ.ടെലസ്ഫോര്‍ ടോപ്പോ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം, കണ്ണൂര്‍ ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ , മലങ്കര കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാര് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ: പിജെ കുര്യന്, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ജോസ്. കെ. മാണി, കെപിസിസി സെക്രട്ടറി ജോണ്സണ് എബ്രഹാം എന്നിവരും വത്തിക്കാനിലെത്തിയിരുന്നു. പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി, ശിവഗിരി ആശ്രമത്തിലെ സ്വാമി സൂക്ഷ്മാനന്ദ തുടങ്ങിയവരും തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, പാലോട് രവി എംഎല്‍എ എന്നിവരും ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി അഭിഷിക്തനാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ റോമിലെത്തിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മുക്കൂര്‍ ഗ്രാമത്തില്‍ പകലോമറ്റം പൗവത്തിക്കുന്നേല് തോട്ടുങ്കല്‍ കുടുംബത്തില്‍ ടി.എം. മാത്യുവിന്റെയും അന്നമ്മയുടെയും അഞ്ചാമത്തെ മകനായി 1959 ലായിരുന്നു മാര്‍ ക്ലീമിസിന്റെ ജനനം. ഐസക്ക് എന്നായിരുന്നു ആദ്യനാമം. പ്രീഡിഗ്രി പഠനത്തിന് ശേഷം വൈദികപഠനത്തിന് ചേര്‍ന്ന് ഇരുപത്തിയേഴാം വയസ്സില്‍ അദ്ദേഹം വൈദികനായി സേവനം തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: