കണ്ണൂര്‍: പാട്യം പത്തായക്കുന്നിലെ വാഗ്ഭടാനന്ദ ഗുരു സാംസ്കാരിക കേന്ദ്രത്തിന് നേരെ സിപിഎം അക്രമം. അക്രമത്തില്‍ സാംസ്കാരിക കേന്ദ്രത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. സാമൂഹ്യ പരിഷ്കര്‍ത്താവായ വാഗ്ഭടാനന്ദ ഗുരുവിന്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമായി. ജില്ലയിലെ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വകവെക്കാതെ വീണ്ടും ജില്ലയില്‍ അക്രമം നടത്തുകയായിരുന്നു സിപിഎം.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സ്ഥിതിചെയ്യുന്ന വാഗ്ഭടാനന്ദ ഗുരുദേവ സാംസ്കാരിക കേന്ദ്രത്തിന് നേരെ സിപിഎം അക്രമം നടത്തിയത്. അക്രമത്തില്‍ സാംസ്കാരിക കേന്ദ്രത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഏറെ ചരിത്ര പ്രാധാന്യമുള്ള സാംസ്കാരിക കേന്ദ്രവും വായനശാലയുമാണിത്. 1936 ല്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രഥമ ശിഷ്യന് വി.കെ.കെ.ഗുരുക്കള്‍ സ്ഥാപിച്ചതാണിത്.
നവോന്ഥാന നായകരെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എമ്മുകാര്‍ സാംസ്കാരിക പരിഷ്കരണം സ്വജീവിതത്തിലൂടെ സമൂഹത്തിന് മുന്നില്‍ തെളിയിച്ച വ്യക്തിയുടെ പേരിലുള്ള കേന്ദ്രമാണ് ആക്രമിച്ചത്. കേന്ദ്രത്തിന് നേരെയുണ്ടായ അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാണ്. അതോടൊപ്പം ബിജെപി പ്രവര്‍ത്തകനായ വേറ്റുമ്മല്‍ ശശിയുടെ പൊന്ന്യം പാലത്തുള്ള വെല്‍ഡിങ് ഷോപ്പും സിപിഎമ്മുകാര്‍ ഇന്ന് പുലര്‍ച്ചെ അക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: