കോഴിക്കോട്: മാധ്യമരംഗത്തെ മാറുന്ന കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്ത് ദേശീയ മാധ്യമ സെമിനാര്‍. എം.എ. കൃഷ്ണന് നവതി ആഘാഷത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദി കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറാണ് മാധ്യമരംഗത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് വേദിയായത്.
വാര്‍ത്തകളില്‍ വ്യക്തിപരമായ താല്പര്യങ്ങള് സംരക്ഷിക്കുന്ന നിലപാട് മാധ്യമപ്രവര്ത്തകര്ക്കുണ്ടാകരുതെന്ന് ”മാധ്യമരംഗം-മാറുന്ന മൂല്യസങ്കല്പങ്ങള്” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തിയ ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സേവനത്തിന്റെ മേഖലയായാണ് കേരളത്തില്‍ മാധ്യമരംഗം ആരംഭിച്ചത്. എന്നാല്‍ ഇന്ന് നാലാം തലമുറയില്‍ എത്തിനില്ക്കുമ്പോള് ഭീകരമായ അവസ്ഥയിലാണ് കാര്യങ്ങള്‍. ദേശീയ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ താല്പര്യങ്ങള്ക്കനുസരിച്ചുള്ള വാര്‍ത്തകളാണ് പല മാധ്യമങ്ങളിലൂടെയും വന്നുകൊണ്ടിരിക്കുന്നത്. ബിജെപി വിരുദ്ധതയാണ് മിക്കവാറും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. മാധ്യമരംഗത്ത് ധ്രുവീകരണം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
മാധ്യമരംഗത്തെ മൂല്യച്യുതി ഇപ്പോള്‍ ഉണ്ടായതല്ലെന്ന് സെമിനാറില്‍ സംസാരിച്ച ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വരുന്ന മൂല്യച്യുതികള്‍ മാധ്യമമേഖലയിലും പ്രതിഫലിക്കുമെന്ന് സെമിനാറില്‍ സംസാരിച്ച മീഡിയ വണ്‍ കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ പി.ടി. നാസര്‍ അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന രക്ഷാധികാരി പി. ബാലകൃഷ്ണന് അദ്ധ്യക്ഷനായി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രജനി സുരേഷ് എന്നിവര്‍ സംസാരിച്ചു.
‘മാധ്യമ പ്രവര്‍ത്തകരും മാധ്യമ ഉടമകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്. മധു അധ്യക്ഷനായി. സത്സംഗം മാസിക എക്സിക്യുട്ടീവ് എഡിറ്റര്‍ എ.കെ. അനുരാജ് വിഷയാവതരണം നടത്തി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എം.കെ. വിനോദ്കുമാര്‍, മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് എം.പി. സൂര്യദാസ്, പയനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കുമാര്‍ ചെല്ലപ്പന്, നന്ദന് നന്മണ്ട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: