കോഴിക്കോട്: കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാഷ്ട്രപതി ഭരണം അനിവാര്യമായിരിക്കുകയാണെന്നും എഴുത്തുകാരനും രാജ്യസഭാ എംപിയുമായ രാകേഷ് സിന്‍ഹ എം.പി പറഞ്ഞു. എം.എ. കൃഷ്ണന് നവതിയോടനുബന്ധിച്ച് തപസ്യ സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിലാണ്. മുഖ്യമന്ത്രി പിണറായി രാജിവെക്കണം. ശബരിമല പ്രശ്നത്തിന്റെ പേരില്‍ നിരപരാധികളെ ജയിലിലടയ്ക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വന്‍ തുക പിഴയീടാക്കുകയും ചെയ്യുന്നു. കേട്ടു കേള്‍വിയില്ലാത്ത നടപടികളാണ് ഉണ്ടാകുന്നത്. ശബരിമല യുവതീപ്രവേശം സ്ത്രീകളുടെ സാമൂഹ്യമോ സാമ്പത്തികമോ ആയ എന്തു പരിവര്‍ത്തനത്തെയാണ് സാധ്യമാക്കുക. സിപിഎം ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോവുകയാണ്. പ്രതിപക്ഷത്തുള്ളപ്പോള്‍ ഭരണപക്ഷത്തെ ആക്രമിക്കുക, ഭരണപക്ഷത്തുള്ളപ്പോള്‍ മറ്റുള്ളവരെ ഇല്ലാതാക്കുക ഇതാണ് സിപിഎം അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഭരണവും സമരവും ഒരുമിച്ചുകൊണ്ടുപോകാനാവില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ദേശവിരുദ്ധ മനോഭാവം ജന്മനാ ഉള്ളതാണ്. ഇരട്ടത്താപ്പും വ്യാജപ്രചാരണവുമാണ് അവരുടെ രീതി. ഭാരതമെന്ന ആശയത്തെത്തന്നെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്.
1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലെ നിലപാട് ഇതിന് ഉദാഹരണമാണ്. ഭാരത സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് രാഷ്ട്രം 17 ഉപദേശീയതകളുടെ സംഘാതമായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട്. അക്കാദമിക – മാധ്യമ രംഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയം അടിച്ചേല്‍പ്പിക്കപ്പെട്ടു. പാശ്ചാത്യ ആശയം അടിച്ചേല്‍പ്പിക്കുകയാണ് കമ്മ്യൂണിസം. ഭാരതീയ മനസ്സിനെ അപകോളനീകരിക്കുകയെന്ന ദൗത്യം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍, ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന്, പി. ബാലകൃഷ്ണന്, ശ്രീശൈലം ഉണ്ണികൃഷ്ണന്, യു.പി. സന്തോഷ്, കെ.പി.വസന്തരാജന്‍, അനില്‍ പൂനൂര് എന്നിവര്‍ സംസാരിച്ചു. ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപനെ രാകേശ് സിന്‍ഹ എം.പി. ആദരിച്ചു.
സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖും കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്ററുമായ കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഉള്ളൂര്‍ എം. പരമേശ്വരന് അധ്യക്ഷത വഹിച്ചു. ‘ഓരംചേര്‍ന്ന് നടന്ന ഒരാള്‍’ എന്ന എം.എ. കൃഷ്ണന്റെ ജീവചരിത്രം രചിച്ച മനോജ് മനയിലിനെ പി. ബാലകൃഷ്ണന് ആദരിച്ചു. വത്സന് നെല്ലിക്കോട്, എം.സി. രാജീവ് കുമാര്‍, ഹരീഷ് കടയപ്രത്ത്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി സി. രജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: