കേരളസര്‍ക്കാരിന്റെ ഒരു നവോത്ഥാനമതില്‍ പണിതതിന്റെ തൊട്ടടുത്തദിവസം അത് പ്രവൃത്തിപഥത്തിലെത്തിച്ചു എന്നതില്‍നിന്ന് ഇതു തമ്മിലുള്ള ദൃഢബന്ധം ശരി ആണെന്ന് വ്യക്തമായി. നവോത്ഥാന പാതകള്‍ കേരളത്തിലും ഭാരതത്തിലും വെട്ടിത്തുറന്ന മഹാരഥന്മാരുടെ ഒരുനിര തന്നെയുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദസ്വാമികള്‍, രമണമഹര്‍ഷി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുസ്വാമികള്‍, മഹാത്മാഗാന്ധി മുതലായ അനേകര്‍ അതാതുസമയം ജന്മമെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ ഭാരതീയ സനാതനധര്മ്മങ്ങളില് അടിയുറച്ച് ജീവിതം നയിച്ചിരുന്ന വ്യക്തികളായിരുന്നു. ഇപ്പോള്നവോത്ഥാന നായകരായി വേഷമിട്ട് വന്നിരിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയനേതൃത്വങ്ങളും കലാസാംസ്കാരിക നേതാക്കന്മാരും അവനവന് ആരെന്നറിയാതെ, അല്പജ്ഞാനവും അല്പായുസ്സുമുള്ള മനുഷ്യജന്മം എന്തെന്നറിയാതെ, ഭാരതത്തെ, ഭാരതീയരെ, ഭാരതീയജ്ഞാന പൈതൃകങ്ങളെ അറിയാതെ അജ്ഞതയുടേയും, അര്‍ത്ഥസത്യങ്ങളുടേയും, അബദ്ധധാരണകളുടേയും ചെളിയില്കിടന്നുരുണ്ട് സ്വര്ത്ഥതയുടേയും നിക്ഷിപ്തതാല്പര്യങ്ങളുടേയും വലയില്‍ കുടുങ്ങി കിടക്കുകയാണ്.
-വിജയകുമാര്‍, തിരുവനന്തപുരം.
രാക്ഷസസ്വഭാവം പേറുന്ന മന്ത്രി
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ച് യുവതികള്‍ പ്രവേശിച്ചുവെന്ന് ഉറപ്പായപ്പോള്‍ ആവശ്യമായ പരിഹാരക്രിയകള്‍ ചെയ്യേണ്ടത് അതിന് അധികാരമുള്ള ക്ഷേത്രം തന്ത്രിയാണ്. ആ പ്രവൃത്തി അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. അതിനെതിരെ മോശം ഭാഷയില്‍ ജി. സുധാകന് പ്രതികരിച്ചു. സുധാകരന്റെ വായിലൂടെ അറപ്പും വെറുപ്പും തോന്നുന്ന പദപ്രയോഗങ്ങള്‍ ഹൈന്ദവധര്മ്മത്തിലൂടെ മുന്നോട്ട് പോകുന്നവര്‍ക്കെതിരെ മാത്രമാണെന്നേയുള്ളൂ. അച്ചന്മാര് വീട്ടമ്മയെ കെണിയില്‍ വീഴ്ത്തി ഊഴംവെച്ച് പീഡിപ്പിച്ചപ്പോഴോ കള്ളക്കുരിശുനാട്ടി സര്‍ക്കാര്‍ വനഭൂമി കയ്യേറിയപ്പോഴോ ഇദ്ദേഹത്തിന്റെ തിരുവാ തുറന്നില്ല. എന്തിന് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തപ്പോഴും വാ തുറന്നില്ല. ദേവസ്വം ബോര്‍ഡ് തന്ത്രിയെ വിരട്ടാന്‍ നോട്ടീസ് നല്കിയിരിക്കുകയാണത്രേ..! ക്ഷേത്രചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള തന്ത്രിയെ ചോദ്യംചെയ്യാന്‍ ഒരു മന്ത്രിക്കും പ്രസിഡന്റിനും അധികാരമില്ല. ക്ഷേത്രത്തിനകത്തെ അവസാനവാക്ക് തന്ത്രിയുടേതാണ്. അത് കോടതിവിധിയിലൂടെ ഇല്ലാതാക്കാനും സാധ്യമല്ല. നിയമസഭയിലും പുറത്തും സ്ഥിരമായി കള്ളം പറയുകയും അവയെല്ലാം തെളിവുകളുടെ പ്രഭാവത്തില്‍ പൊളിയുകയും ചെയ്യുമ്പോഴും മുഖ്യമന്ത്രിക്ക് യാതൊരു ഉളുപ്പുമില്ല. രണ്ടരവര്ഷത്തുള്ളില് മുഖ്യന് പറഞ്ഞ കള്ളങ്ങള്‍ ഒരു പുസ്തകമാക്കാന്‍ മാത്രമുണ്ട്. ഈ മുഖ്യന് പറയുന്നത് തന്ത്രി രാജിവെച്ച് പോകണമെന്നാണ്. അതിന് തന്ത്രിസ്ഥാനം പാര്‍ട്ടി മെമ്പര്ഷിപ്പല്ലെന്നാണ് തന്ത്രിയുടെ ഉശിരന്‍ മറുപടി.
തെരുവത്ത് രവീന്ദ്രന്, കുന്നുംപുറം, വേങ്ങര
പ്രതികരിക്കാൻ ഇവിടെ എഴുതുക: