പാലക്കാട്/ആലപ്പുഴ: ചട്ടംലംഘിച്ച് എക്സൈസ് ജീവനക്കാര്‍ പാലക്കാട്ടും ആലപ്പുഴയിലും വനിതാമതിലില്‍ പങ്കെടുത്തത് വിവാദത്തില്‍. സ്റ്റാഫ് അസോസിയേഷന്റെ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴയില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരാണ് മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായത്.
ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്തെ എക്സൈസ് കോംപ്ലക്സിന് എതിര്‍വശത്ത് മതിലില്‍ പങ്കാളികളായ ചില വനിതാ ഓഫീസര്‍മാരും ജീവനക്കാരും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. മതിലില്‍ പങ്കെടുത്തതിന് തെളിവായി സെല്‍ഫിയോ, ഫോട്ടോയോ എടുക്കണമെന്ന് ചില അസോസിയേഷന് നേതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു.
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടത് അനുകൂല വനിത ഉദ്യോഗസ്ഥരാണ് ചട്ടം മറികടന്ന് വനിതാമതിലില്‍ പങ്കാളികളായത്. ജില്ലയിലെ വിവിധ എക്സൈസ് റെയ്ഞ്ചുകളിലെ ഉദ്യോഗസ്ഥരായ സിജിമേരി, അംബിക, ശ്രീലത, ഭുവനേശ്വരി, സംഗീത എന്നിവരാണ് വനിതാമതില്‍ പങ്കെടുത്തത്. ഇവര്‍ സെല്‍ഫിയെടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമാകുമെന്ന് കരുതി പിന്നീട് ചിത്രം പിന്‍വലിച്ചു. ഇടത് അനുകൂല ഉദ്യോഗസ്ഥരായതിനാല്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചാലും നടപടിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍ വനിതാമതിലില്‍ പങ്കെടുത്തിരിക്കുന്നത്.
എക്സൈസിലെ ജീവനക്കാരെ രാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള സിപിഎം നീക്കങ്ങള്‍ക്ക് പിന്തുണ നല്കുന്ന പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന് നടത്തുന്നതെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ പരിപാടിയെങ്കിലും എക്സൈസും പോലീസും ഫയര്‍ഫോഴ്സും അടക്കമുള്ള യൂണിഫോം സേനകള്‍ പങ്കെടുക്കുന്നത് ചട്ടലംഘനമാണ്. വകുപ്പിന്റെ യശസ്സ് തകര്‍ക്കുന്ന രീതിയിലുള്ള പോസ്റ്റുകളോ മറ്റോ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ചെയ്യാന്‍ പാടില്ലെന്ന ഉത്തരവുകള്‍ ലംഘിച്ച് വനിതാമതിലില്‍ പങ്കെടുത്ത ഫോട്ടോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: