പാലക്കാട്: ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ഡ്രൈവര്‍ കാവില്‍പ്പാട് സ്വദേശി സുധീഷ്, തിരുനെല്ലായി സ്വദേശികളായ ഹക്കീം, പരമേശ്വരന്, ഹക്കീം നൂറണി, കൊടുമ്പ് സ്വദേശി ഷിജു, വിഷ്ണു എന്നിവരാണ് പിടിയിലായത്. പോലീസിനെ അടിച്ചുപരിക്കേല്‍പ്പിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, അനുമതിയില്ലാതെ പ്രകടനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് ബിജെപി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ഓഫീസിനു നേരെ നാടന്‍ ബോംബ് ഉള്‍പ്പെടെ എറിഞ്ഞിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് മുന്‍എംപി കൂടിയായ എന്‍.എന്‍. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. പോലീസിന്റെ ഒത്താശയോടെയായിരുന്നു ആക്രമണം. എന്‍ജിഒ സംഘ് ഓഫീസ്, ബിഎംഎസ് ഓഫീസ്, ജില്ല ലീഗല്‍സെല്‍ കണ്‍വീനറുടെ ഓഫീസ് എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി.
അക്രമി സംഘത്തില്‍ ഇരുന്നൂറോളം പേരുണ്ടായി. വെറും ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് നേതൃത്വം നല്കിയ പല സിപിഎം ഗുണ്ടകളും പോലീസിന്റെ മൂക്കിനുതാഴെ ഉണ്ടായിട്ടും ഇതുവരെ പിടികൂടിയിട്ടില്ല.
ബിജെപി ഓഫീസിനുനേരെ നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: