ബെംഗളൂരു: മാവോയിസ്റ്റുകളെയും പോലീസിനെയും ഉപയോഗിച്ച് ശബരിമലയെ തകര്‍ക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം. ശബരിമല സംരക്ഷണ സമിതി, വിവിധ ഹൈന്ദവ സംഘടനകള്‍, അയ്യപ്പ ക്ഷേത്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്.
ജാലഹള്ളി, ബെംഗളൂരു കെജി റോഡ്-മൈസൂരു സര്‍ക്കിള്‍, ശിവമോഗ, ജെസി നഗര്‍, വിജിനപുര, കഗദാസ്പുര മല്ലേഷ് പാളയ, മംഗളൂരു ടൗണ്‍ഹാളിനു മുന്‍വശം എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. മൈസൂരു സര്‍ക്കിളില്‍ ഭക്തര്‍ റോഡ് ഉപരോധിച്ചു. ജാലഹള്ളിയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശബരിമല സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു. ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രതിഷേധിച്ചു. ശബരിമലയില്‍ അനേക വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ആചാരം പോലീസിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തിനെതിരെ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കാനുള്ള നടപടികളില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണം.
ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധിക്കുന്ന ഭക്തരെ, പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു. ഹൈന്ദവ ആചാരങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ കരന്തലജെയും കേരള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു.
കേരളത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എഴുത്തുകാരന് എസ്.എല്‍. ഭൈരപ്പ പറഞ്ഞു. യുവതീപ്രവേശം അനുവദിക്കാത്തത് ആചാരത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനുകൂലിച്ച് വനിതാ കമ്മീഷന്
ശബരിമലയില്‍ മതപരമായ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് കര്‍ണാടക വനിതാ കമ്മിഷന് അധ്യക്ഷ നാഗലക്ഷ്മി ഭായ് പറഞ്ഞു. മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കുന്നില്ല. ഇതേപോലുള്ള ആചാരമാണ് ശബരിമലയിലുള്ളത്. പത്തിനും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മതപരമായി നിരോധനം ഏര്‍പ്പെടുത്തിയതിനെ അംഗീകരിക്കണം. ആചാരങ്ങള്‍ക്ക് സ്വാധീനമുള്ള രാജ്യമാണ് നമ്മുടേത്. ജനങ്ങളുടെ മതപരമായ വികാരങ്ങള്‍ ഹനിക്കുന്ന സമീപനം ഉണ്ടാകരുത് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ വാദങ്ങളെ തള്ളിയാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
സ്ത്രീപ്രവേശനത്തിനെ എതിര്‍ക്കുന്നവര്‍ സുപ്രീംകോടതി വിധി മാനിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും എംപിയുമായ വി.എസ്. ഉഗ്രപ്പയും കോണ്‍ഗ്രസ് വക്താവ് വി.ആര്. സുദര്‍ശനനും ആചാരലംഘനത്തിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: