കോഴിക്കോട്: ശബരിമല ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ അവസാന വാക്കു ക്ഷേത്രം തന്ത്രിയുടേതാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം.
ആചാര വിഷയങ്ങളില്‍ ചോദ്യം ചെയ്യാനോ വിചാരണക്ക് വിളിക്കാനോ ദേവസ്വം ബോര്‍ഡിന് യാതൊരു അവകാശമോ അധികാരമോ ഇല്ല. ദേവസ്വം ബോര്‍ഡ് നല്കുന്ന നോട്ടീസിന് പുല്ലു വില കല്പിച്ച്, തന്ത്രി അതിന് യാതൊരു മറുപടിയും നല്‍കരുത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വരുന്നതിനും ദശാബ്ദങ്ങള്‍ക്കു മുന്നേ തന്നെ ഇന്നത്തെ തന്ത്രി പരമ്പരയായിരുന്നു അവിടുത്തെ പൂജാക്രമങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും നേതൃത്വം കൊടുത്ത് നടത്തിപ്പോന്നത്.
തന്ത്രിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. അത് ഭക്തസമൂഹത്തോടുള്ള ഒരു വെല്ലുവിളിയായിത്തന്നെ ശബരിമല അയ്യപ്പ സേവാ സമാജം കരുതുന്നു.
ശബരിമലയുമായി തന്റെ അച്ഛന്റെ കാലം മുതല്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പറയുന്ന ഇന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന് ഇക്കാര്യത്തില്‍ വേണ്ട പരിജ്ഞാനം ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.
സര്‍ക്കാരിന്റെയോ ദേവസ്വം മന്ത്രിയുടെയോ ഭീഷണിക്കു വഴങ്ങാതെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ധൈര്യമായി നിലകൊള്ളണം. അതിന് സാധിക്കാത്ത പക്ഷം രാജിവെച്ചു ഭക്തസമൂഹത്തോട് ഒരുമിച്ച് നിന്ന് ആചാര അനുഷ്ഠാന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണം. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: