കൊച്ചി: കേരളത്തെ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ച ശബരിമല യുവതീപ്രവേശന പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന പ്രശ്നം അപക്വമായി കൈകാര്യം ചെയ്ത് സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമാക്കിയ സര്‍ക്കാര്‍, വന്‍ പരാജയമാണെന്ന് തെളിയിച്ചു. ക്രമസമാധാനവും സൈ്വര്യജീവിതവും തകര്‍ന്നു. ടൂറിസം മേഖല പ്രതിസന്ധിയിലായി. സാമ്പത്തിക തളര്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയുമാണ്.
ശബരിമല വിഷയത്തില്‍ ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പമാണ്. അതില്‍ മാറ്റമില്ല. ഈ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണം. തീവ്രവാദക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍മോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയ സഭയാണ് നമ്മുടേത്.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുസംഘടനകള്‍ക്കൊപ്പം മതതീവ്രവാദികളും പ്രതിഷേധക്കാരെ നേരിടാന്‍ നിരത്തിലിറങ്ങിയത് സ്ഥിതിഗതികള്‍ വഷളാക്കി.
നവോത്ഥാന ബാധ്യത ഹൈന്ദവരുടേത് മാത്രമല്ല. സര്‍ക്കാരും ഇടതുമുന്നണിയും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. പിറവം, കോതമംഗലം പള്ളികളിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കാണിക്കാത്ത ശൗര്യമാണ് സര്‍ക്കാരിന് ശബരിമലയുടെ കാര്യത്തില്‍.
കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന കാര്യം മറച്ചുവെച്ചാണ് ഇക്കൂട്ടര്‍ നവോത്ഥാനം നടപ്പാക്കാനിറങ്ങിയിട്ടുള്ളത്. കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാന്‍ നോക്കുന്നത്. മതില് പണിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് ആക്ടിവിസ്റ്റ് യുവതികള്‍ക്ക് കേരള പോലീസ് ഒളിവില്‍ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നല്‍കിയത് പരിഹാസ്യമാണ്, തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: