കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മ്മാണം സംബന്ധിച്ച് ഇ. ശ്രീധരനും ഡിഎംആര്‍സിക്കും അനുകൂലമായി ഉയര്‍ന്ന ജനവികാരം ശമിപ്പിക്കാനുള്ള കപടനാടകമാണ് ദല്‍ഹിയില്‍ സര്‍ക്കാര്‍ കളിച്ചത്. ഡിഎംആര്‍സി സഹകരിക്കുമെന്ന് പ്രചരണം നടത്തുമ്പോള്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനം ഏറ്റെടുക്കുമെന്ന് ഒരു ഉറപ്പും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയും വയലാര്‍ രവിയും കെ.വി. തോമസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്തി ആര്യാടന് മുഹമ്മദുമെല്ലാം ദല്‍ഹിയില്‍ വന്‍ സമ്മര്‍ദ്ദവുമായി തമ്പടിച്ചപ്പോള്‍ ഇത്തവണ മെട്രോയുടെ നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുക്കാതെ സഹകരണ വാഗ്ദാനം മാത്രം നല്കി ശക്തമായ നിബന്ധനകളാണ് ഡിഎംആര്‍സി മുന്നോട്ടുവെച്ചത്.
ദല്‍ഹി മെട്രോ ഉപദേശകനാണെങ്കിലും ഇ. ശ്രീധരന് എടുക്കുന്ന തീരുമാനങ്ങളില്‍ ഡിഎംആര്‍സിക്ക് യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ യാതൊരു അധികാരവുമില്ലാതെ ഇ. ശ്രീധരന്റെ ചിറകരിയുകയാണ്. ശ്രീധനരുള്പ്പെടെയുള്ളവരുടെ ചുമതലകള്‍ നിശ്ചയിക്കുക ശ്രീധരനെ പദ്ധതിയില്‍നിന്ന് അകറ്റിനിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ള കേന്ദ്ര നഗരവികസന വകുപ്പ് സെക്രട്ടറി സുധീര്‍കൃഷ്ണയാണ്. ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും ചുമതലാ വ്യവസ്ഥകള്‍ നിശ്ചയിക്കുക സുധീര്‍കൃഷ്ണ അധ്യക്ഷനും കേരള ചീഫ് സെക്രട്ടറി ജോസ് സിറിയക്കും ദല്‍ഹി ചീഫ് സെക്രട്ടറി പി.കെ. ത്രിപാഠിയും ഡിഎംആര്‍സി മാനേജിംഗ് ഡയറക്ടറും ഉള്‍പ്പെട്ട സമിതിയാണ്. നഗരവികസന സെക്രട്ടറിയും ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും ചെയര്‍മാനുമായ സുധീര്കൃഷ്ണതന്നെയാണ് എപ്പോഴും കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇ. ശ്രീധരനും ഡിഎംആര്‍സിക്കും എതിരെ നിലപാടെടുത്തിരുന്നത്.
ചില സംസ്ഥാന മന്ത്രിമാരും കെഎംആര്‍എല്‍ മുന്‍ മാനേജിംഗ്ഡയറക്ടര്‍ ടോം ജോസും അടങ്ങിയ ലോബിതന്നെയാണ് ശ്രീധരനെ ഒഴിവാക്കാന്‍ ചരട് വലിച്ചിരുന്നത്. എന്നാല്‍ ജനകീയവികാരം ശ്രീധരന് അനുകൂലമായതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിസഭക്കും ഡിഎംആര്‍സിക്കും ശ്രീധരനും അനുകൂലമായ നിലപാട് എടുക്കേണ്ടിവന്നു. അതോടൊപ്പം തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി തങ്ങളുദ്ദേശിച്ച തലത്തില്‍ നടത്തുവാനുള്ള ചരട്വലികളും നടത്തിയിരുന്നു. അത്തരത്തിലുള്ള കള്ളക്കളികളാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ചര്‍ച്ചകളില്‍ കൊച്ചി മെട്രോ പദ്ധതിയില്‍ സഹകരണവും സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഉപദേശവും പദ്ധതിയുടെ മേല്‍നോട്ടവും മാത്രമാണ് ഡിഎംആര്‍സി ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ കൃത്യമായ പരിശോധനകള്‍ നടത്തി അവലോകന റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത് കേരളമാണ്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഡിഎംആര്‍സി ചെയ്യുക. ഡിഎംആര്‍സിയുടെ കാര്യങ്ങള്‍ നോക്കുക ശ്രീധരനല്ല, ഡയറക്ടര്‍ ബോര്‍ഡായിരിക്കും.
ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ചൊവ്വാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം മറ്റീവ്ക്കുകയും ചെയ്തു. ഫലത്തില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി അനിശ്ചിതമായി നീളുകയാണ്. ഡിസംബര്‍ നാലിന് കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ എന്ത് തീരുമാനമുണ്ടാകുമെന്നതിനനുസരിച്ചായിരിക്കും മെട്രോയുടെ ഭാവി.
ഡിഎംആര്‍സി പദ്ധതി ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കേണ്ടിവരും. പല ബഹുരാഷ്ട്രകമ്പനികളും കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആഗോള ടെണ്ടറിലൂടെ ഇവര്‍ക്ക് കൊച്ചിയിലേക്ക് കടന്നുവരാനാകും. ഈ ഒരു സാഹചര്യത്തിനാണ് നിക്ഷിപ്ത ലോബികള്‍ കാത്തിരുന്നത്. സര്‍ക്കാരിനാവട്ടെ തങ്ങള്‍ വലിയ സമ്മര്‍ദ്ദം ദല്‍ഹി സര്‍ക്കാരിലും നഗരവികസനവകുപ്പിലും ചെലുത്തിയെങ്കിലും യാഥാര്‍ത്ഥ്യമായില്ലെന്ന് പറഞ്ഞ് കൈകഴുകാം. ഈ ഒരു അവസരത്തിന് വേദിയൊരുക്കാനുള്ള ശ്രമമാണ് രഹസ്യമായി നടത്തിയിരുന്നത്.
ശ്രീധരന്റെ അധികാരങ്ങളെ ചോദ്യംചെയ്തുകൊണ്ട് കെഎംആര്‍എല്‍ മാനേജിംഗ്ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം ടോം ജോസ് കത്തയച്ചെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നത് ഓര്‍ക്കേണ്ടതുണ്ട്. കത്ത് വന്‍ വിവാദത്തിന് വഴിതെളിച്ചെങ്കിലും വിശദീകരണം തേടാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊതുമരാമത്ത് സെക്രട്ടറിയായി അദ്ദേഹം നിര്‍ബാധം തുടരുകയാണ്.
ഇനി ഇക്കാര്യത്തില്‍ ശ്രീധരന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യാതൊരു എക്സിക്യൂട്ടീവ് അധികാരവുമില്ലാതെ അദ്ദേഹം തുടരുമോ അതോ ജനകീയസമ്മര്‍ദ്ദം വീണ്ടുമുയര്‍ന്ന് അദ്ദേഹത്തിന് അധികാരപദവി നല്കാന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുസ്ലീംലീഗിന്റെ പിടിയിലായ സംസ്ഥാനസര്‍ക്കാര്‍ ശ്രീധരനെ നിലനിര്‍ത്തുവാന്‍ സാധ്യത കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
>> എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: