ന്യൂദല്‍ഹി: ലണ്ടനിലെ ബ്രയാന്‍ സ്റ്റോണ്‍ സ്ക്വയറില്‍ സോണിയയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്ക്ക് 1.9 ദശലക്ഷം പൗണ്ടിന്റെ (17 കോടിയോളം രൂപ) ആഡംബര ഫ്ളാറ്റുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ദല്‍ഹി കോടതിയില്‍ വെളിപ്പെടുത്തി.
വന്‍തോതില്‍ കള്ളപ്പണമുള്ള മനോജ് അറോറയെന്നയാള്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോജ്, വാദ്രയുടെ ഉറ്റസഹായിയാണ്. ഇയാളുടെ വസതികളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.
ദുബായിയില്‍ വച്ച് കള്ളപ്പണം വെളുപ്പിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് ലണ്ടനിലെ ഫ്ളാറ്റ് വാങ്ങിയതെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ പറഞ്ഞു. ഇത് കള്ളപ്പണം തടയല്‍ നിയമത്തിന്റെ ലംഘനമാണ്. ഇൗ ഇടപാടില്‍ മനോജിന് നിര്‍ണായക സ്ഥാനമാണ് ഉണ്ടായിരുന്നത്. വാദ്രയുടേതാണ് ഈ ഫ്ളാറ്റ്. മുങ്ങി നടക്കുന്ന ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരിയാണ് ഈ ഫ്ളാറ്റ് വാങ്ങിയതെന്നും, അതേ വിലയ്ക്ക് വാദ്രയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. ഫ്ളാറ്റിന്റെ നവീകരണത്തിന് 65,900 പൗണ്ട് (56 ലക്ഷം രൂപ) ചെലവിട്ടതായും, എന്നാല്‍ ഈ പണം ഭണ്ഡാരി വാദ്രയില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി.
ഭണ്ഡാരിക്കെതിരെ 2016ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് എടുത്തിരുന്നു. അതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. മുന്‍പ് യുപിഎ ഭരണകാലത്ത് നിരവധി ആയുധ ഇടപാടുകളില്‍ പങ്കാളിയായിരുന്നു ഇയാള്‍. വിദേശത്ത് പോകാന്‍ വിലക്കുള്ള ഇയാള്‍ നേപ്പാള്‍ വഴി മുങ്ങിയതാണെന്നാണ് സൂചന. ഇയാളുടെ ദല്‍ഹിയിലെയും ഗുഡ്ഗാവിലെയും സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. കഴിഞ്ഞ മാസം മുതല്‍ മനോജ് അറോറയെയും കാണാനില്ല.
ഇയാള്‍ക്കെതിരെ സമയപരിധിയില്ലാത്ത ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. അങ്ങനെയെങ്കില്‍ ഇയാള്‍ക്കെതിരെ ഇന്റര്പോൡനെക്കൊണ്ട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാം. പലകുറി സമന്‍സ് അയച്ചിട്ടും മനോജ് ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
വാദ്രയ്ക്ക് വിദേശത്ത്, ഇതുവരെ വെളിപ്പെടുത്താത്ത സ്വത്തുണ്ട്. ഇവയെക്കുറിച്ചുള്ള വിവരം ലഭിക്കാന്‍ മനോജിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ലണ്ടനിലെ ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമ ഭണ്ഡാരിയല്ല, വാദ്രയാണ്. ഇഡി വ്യക്തമാക്കി. കേസില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: