സിഡ്നി: വിരാട് കോഹ്ലിയും കൂട്ടുകാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ അദ്ധ്യായം എഴുതിച്ചേര്‍ത്തു. ഓസീസ് മണ്ണില്‍ ഇതാദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. എഴുപത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണീ ഇന്ത്യന്‍ വിജയം. നാലാം ടെസ്റ്റിന്റെ അവസാനദിനവും മഴ കളിമുടക്കിയതിനെ തുടര്‍ന്ന് മത്സരം സമനിലയായി. അഡ്ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ വിജയക്കൊടി പാറിച്ച ഇന്ത്യ 2-1 ന് പരമ്പര പോക്കറ്റിലാക്കി. ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും കോഹ്ലിയുടെ ടീമിന് സ്വന്തമായി.
പരമ്പരയിലുടനീളം ക്ഷമയയോടെ ബാറ്റ്വീശി ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ച ചേതേശ്വര്‍ പൂജാരയാണ് പരമ്പരയുടെ താരം. നാല് ടെസ്റ്റുകളില്‍ ഏഴ് ഇന്നിങ്ങ്സിലായി 521 റണ്‍സാണ് ഈ വന്മതില് നേടിയത്. നാലാം ടെസ്റ്റില്‍ 193 റണ്‍സ് എടുത്ത പൂജാര കളിയിലെ കേമനുമായി.
അഞ്ചാം ദിവസവും മോശമായ കാലാവസ്ഥകാരണം കളി തുടങ്ങാനായില്ല. തുടര്‍ന്ന് ടെസ്്റ്റ് സമനിലയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരുപക്ഷെ 3-1 ന് പരമ്പര നേടാന്‍ കഴിയുമായിരുന്നു. മുപ്പത് വര്‍ഷത്തിനുശേഷം നാട്ടില്‍ ഇതാദ്യമായി ഫോളോ ഓണ്‍ ചെയ്യുന്ന ഓസ്ട്രേലിയ നാലാം നാള് കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ് എടുത്തിരുന്നു. നാലാം ദിനത്തിലും നാലുമണിക്കൂര്‍ മഴ മൂലം കളി മുടങ്ങിയിരുന്നു. സ്കോര്‍: ഇന്ത്യ ആറിന് 622, ഓസീസ് 300, വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ്.
അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയം നേടി. എന്നാല്‍ പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് തിരിച്ചുവന്നു. 146 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അവര്‍ ഇന്ത്യക്കൊപ്പം (1-1) എത്തി. മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ 2-1ന് മുന്നിലായി.
പൂജാരയ്ക്ക് പുറമെ യുവ കീപ്പര്‍ ഋഷഭ് പന്ത്, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. ഏകദിനത്തിലേതുപോലെ തകര്‍ത്തടിച്ച പന്ത് നാല് മത്സരങ്ങളില്‍ ഏഴ് ഇന്നിങ്ങ്സിലായി 350 റണ്‍സ് നേടി. സിഡ്നി ടെസ്റ്റില്‍ പുറത്താകാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കോഹ്ലി ഏഴ് ഇന്നിങ്ങ്സിലായി 282 റണ്‍സ് കുറിച്ചു. പെര്‍ത്തിലെ വിവാദ പിച്ചില്‍ നേടിയ 123 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ക്യാപ്റ്റന്‍സിയിലും കോഹ്ലി മിന്നിത്തിളങ്ങി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ടെസ്റ്റ് മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനായി കോഹ്ലി.
ഇന്ത്യന്‍ പേസ്ത്രയത്തിന്റെ തലവനായ ജസ്പ്രീത് ബുംറ നാല് മത്സരങ്ങളില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി നാല് മത്സരങ്ങളില്‍ പതിനാറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ മൂന്ന് മത്സരങ്ങളില്‍ പതിനൊന്ന് വിക്കറ്റ് നേടി.
ഓസീസ് ബാറ്റ്സ്മാന്മാര് തികഞ്ഞ പരാജയമായിരുന്നു. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരീസാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഓസീസ് ബാറ്റ്സ്മാന്. 80 റണ്‍സിനപ്പുറത്തേക്ക് കടക്കാന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: