ന്യൂദല്‍ഹി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പൊള്ളയായ ആരോപണങ്ങള്‍ക്കെതിരെ ചുട്ട മറുപടി നല്കി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. റഫേല്‍ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാപരമാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) 26,700 കോടി രുപയുടെ കരാര്‍ കിട്ടിക്കഴിഞ്ഞു. 75000 കോടിയുടെ കരാര്‍ നടപടികള്‍ തുടരുകയാണെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ നിര്‍മ്മല സീതാരാമനെതിരായ അവകാശലംഘന നോട്ടീസ് പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് സഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. സഭയില്‍ ബഹളം വെച്ച അഞ്ച് അംഗങ്ങളെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. നാളെ വരെയാണ് സസ്പെന്ഷന്.
റഫേല്‍ ഇടപാടില്‍ എച്ച്എഎല്‍ ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന ലോക്സഭയിലെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചുവെന്നും നടപടി വേണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
പ്രതിരോധ മന്ത്രിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എച്ച്എഎല്‍ 1 ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്കിയിട്ടുണ്ടെങ്കില് നിര്‍മല സീതാരാമന് ഒന്നുകില്‍ ഇതു സംബന്ധിച്ച രേഖകള്‍ സഭയില്‍ വയ്ക്കണം,അല്ലെങ്കില്‍ രാജി വയ്ക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: