ന്യൂദല്‍ഹി: രാജ്യം ഏറെക്കാലമായി ആവശ്യപ്പെടുന്ന സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കാന്‍ നടപടിയാരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ സംവരണം ലഭിക്കാത്ത മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളെ അതേപടി നിലനിര്‍ത്തും. സംവരണം അമ്പത് ശതമാനത്തിന് മുകളിലാകരുതെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്യും. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം നടക്കാറുള്ളത്. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശത്തില്‍ കൈകടത്താതെ സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. പിന്നാക്ക വിഭാഗത്തിലെ നേതാക്കളായ മായാവതിയും രാംദാസ് അത്വാലെയും അടക്കമുള്ളവരും നേരത്തെ ഇത്തരത്തില്‍ നിര്‍ദേശം ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇതിന്റെ നിയമപരമായ നടപടികളിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: