തൃശൂര്‍: ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ലെന്ന് ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ വ്യക്തമാക്കി. പണിമുടക്ക് രാഷ്ട്രീയപ്രേരിതവും അനവസരത്തിലുള്ളതുമാണ്. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പണിമുടക്കെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളികളോട് ഏറ്റവും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. പ്രധാനമന്ത്രി നേരിട്ട് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി. അഞ്ചംഗ മന്ത്രിതല സമിതി രൂപീകരിച്ചു. ഒട്ടേറെ ആനുകൂല്യങ്ങളും അവകാശങ്ങളും ഈ സമിതി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ നിഷേധിച്ച നിരവധി ആനുകൂല്യങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബോണസ് പരിധി ഇരട്ടിയാക്കി. പ്രസവാവധി ഇരട്ടിയാക്കി.
മരണാനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കി. ഇപിഎഫ് പെന്ഷന് 3000 രൂപയാക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ഇഎസ്ഐ പരിധി 15000ല്‍ നിന്ന് 21000 രൂപയാക്കി ഉയര്‍ത്തി. 160 ല്‍പരം തൊഴില്‍ മേഖലകളില്‍ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു. അംഗന്‍വാടി, ആശ, പോസ്റ്റല്‍ ജിഡിഎസ് ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു.
രാജ്യത്തെ അവസാനത്തെ തൊഴിലാളിക്ക് വരെ മിനിമം വേതനം ഉറപ്പ് വരുത്തുന്ന വേജ് കോഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കഴിഞ്ഞു. കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ പുതിയ ഷോപ്പ് നിയമ ഓര്‍ഡിനന്‍സ് സ്ത്രീ തൊഴിലാളികളുടെ സുരക്ഷ തന്നെ അപകടത്തിലാക്കുന്നു.
രാത്രി ഒന്‍പത് മണിവരെ നിര്‍ബന്ധപൂര്‍വ്വം ജോലി ചെയ്യിക്കുന്നതിന് ഇത് അവസരമൊരുക്കുന്നു. ട്രേഡ് യൂണിയനുകള്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച നിയമമാണ് ഒരെതിര്‍പ്പുമില്ലാതെ കേരളത്തില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്. മോദി സര്‍ക്കാരിന്റെ തൊഴില്‍ നയത്തെ എതിര്‍ക്കുകയും കേരളത്തിലെ തൊഴിലാളി വിരുദ്ധ നയങ്ങളെ രാഷ്ട്രീയ താത്പര്യം മുന്‍ നിര്‍ത്തി അനുകൂലിക്കുകയും ചെയ്യുന്നത് തൊഴിലാളി വഞ്ചനയാണ്, സജിനാരായണന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗങ്ങളില്‍ പങ്കെടുക്കുകയോ ചര്‍ച്ചക്ക് തയാറാവുകയോ ചെയ്യാതെ മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇത് തൊഴിലാളി സംഘടനകള്‍ പിന്തുടരുന്ന ശൈലിയല്ല. പണിമുടക്ക് അവസാന സമരമുറയാണ്.
ചര്‍ച്ചക്ക് പോലും തയാറാവാതെ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത് ശരിയല്ല. ഇടത് ട്രേഡ് യൂണിയനുകളും ഐഎന്‍ടിയുസിയും രാഷ്ട്രീയ താത്പര്യത്തോടെ ആഹ്വാനം ചെയ്ത പണിമുടക്ക് തൊഴിലാളികളുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയും വിലപേശല്‍ ശേഷി കുറയ്ക്കുകയുമാണ് ചെയ്യുക, സജിനാരായണന്‍ ചൂണ്ടിക്കാട്ടി.
ബിഎംഎസ് ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. രാധാകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ.സി. കൃഷ്ണന്, ജനറല്‍ സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: