പത്തനംതിട്ട: സംസ്ഥാനത്ത് കലാപത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ജാമ്യവ്യവസ്ഥ പ്രകാരം പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ഒപ്പിടുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയകലാപമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുമ്പോഴും അത്തരത്തില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പേരാമ്പ്രയില്‍ മുസ്ലീംപള്ളി ആക്രമിച്ച സംഭവം മാത്രമാണ് അത്തരത്തില്‍ ഉള്ളത്. ഇതില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
പന്തളത്ത് അയ്യപ്പഭക്തനെ സിപിഎമ്മുകാര്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റി. അക്രമികള്‍ പാര്‍ട്ടി ഓഫീസില്‍ തമ്പടിച്ചിട്ടുള്ളതിനാല്‍ ബിജെപി പ്രകടനം അതുവഴി പോകരുതെന്ന് അറിയിച്ചതായാണ് മുഖ്യമന്ത്രിയും പോലീസും പറയുന്നത്. സൂചന ലഭിച്ചിട്ടും ആയുധങ്ങളുമായി സംഘടിച്ച ഏഴുപേരെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചില്ല. ശബരിമല പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംഘപരിവാര്‍ പ്രവര്‍ത്തകരെ മാത്രമല്ല അയ്യപ്പഭക്തരെ മുഴുവന്‍ അടിച്ചൊതുക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. വിശ്വാസസമൂഹത്തെയും എന്‍എസ്എസ് നേതൃത്വത്തെയും അധിക്ഷേപിക്കാനാണ് പിണറായി ശ്രമിക്കുന്നത്. എന്‍എസ്എസിനെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല.
മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ട വിശ്വാസികളും എന്‍എസ്എസ് നിലപാടിനൊപ്പമാണ്. ശബരിമല തന്ത്രിയെ അവഹേളിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കും. തന്ത്രി എകെജി സെന്ററിലെ അടുക്കളക്കാരനല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇതേപോലെ മറ്റ് മതമേലധ്യക്ഷന്മാരെ അവഹേളിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: