കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലീംപള്ളി ആക്രമിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റിലായതോടെ കേസ് വഴിതിരിച്ചുവിടാന്‍ സിപിഎം ശ്രമം തുടങ്ങി. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന സിപിഎം ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി ഇ.പി. ജയരാജന് നടത്തിയ പ്രതികരണവും കേസ് വഴിതിരിച്ചിവിടാനുള്ള നീക്കത്തിന് തെളിവായി.
പോലീസ് തയ്യാറാക്കിയ എഫ്ഐആറിനെതിരെ രംഗത്തുവന്ന മന്ത്രി ഇ.പി. ജയരാജന് അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ആരോപണവുമായി രംഗത്തെത്തി. അവിടെ ആര്‍എസ്എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ല. ചില ആര്‍എസ്എസുകാരുടെ പ്രേരണകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പോലീസ് ഓഫീസര്‍മാര്‍ അവിടെയുണ്ട്. സംഭവം ബോധപൂര്‍വം തെറ്റായി വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കും. സാധാരണഗതിയില്‍ സംഭവിക്കാത്തൊരു കാര്യം എഴുതി ചേര്‍ത്ത് എഫ്ഐആര്‍ നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇത് പരിശോധിക്കുമെന്നുമാണ് ഇ.പി. ജയരാജന് ഇന്നലെ രാവിലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്.
പോലീസ് ഓഫീസര്‍ സത്യമറിഞ്ഞിട്ടും ഇത്തരത്തില്‍ പെരുമാറിയത് ബോധപൂര്‍വ്വമാണെന്നായിരുന്നു വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. ജയരാജന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: