ന്യൂദല്‍ഹി: കേരളത്തില്‍ വി. മുരളീധരന് എംപിയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണവും ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് നേര്‍ക്കുണ്ടായ ആക്രമണവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അന്വേഷിച്ചറിഞ്ഞു. ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും നടപടികള്‍ കടുപ്പിച്ചതോടെയാണ് സംസ്ഥാനം സംഘര്‍ഷഭരിതമായത്.
കഴിഞ്ഞ ദിവസത്തെ യുവതീപ്രവേശനവും തുടര്‍ന്നുണ്ടായ ഹര്‍ത്താലും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നേരിട്ട് നിരീക്ഷിച്ചു. രാത്രി വൈകി വി. മുരളീധരന് എംപിയുടെ കണ്ണൂരിലെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ നരേന്ദ്ര മോദിക്ക് ലഭ്യമാക്കി. തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് സ്ഥിതിഗതികള്‍ ഫോണില്‍ അന്വേഷിക്കുകയും ചെയ്തു.
പിറ്റേദിവസം ആന്ധാപ്രദേശിലെ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ സംവാദത്തിലും വി. മുരളീധരന്റെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണം മോദി പരാമര്‍ശിച്ചു. അനന്ത്പൂരിലെ ജനസഭയില്‍ ആന്ധ്രാപ്രദേശിന്റെ പ്രഭാരിയായ വി. മുരളീധരന് പങ്കെടുത്തത് വീഡിയോ കോണ്‍ഫറന്‍സില്‍ കണ്ട മോദി തൊട്ടടുത്ത ജില്ലയിലെ ആളുകളുമായി സംസാരിക്കുമ്പോഴാണ് കണ്ണൂര്‍ അക്രമങ്ങള്‍ പരാമര്‍ശിച്ചത്. എത്ര തന്റേടത്തോടെയാണ് വി. മുരളീധരന് നമുക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും തലേ ദിവസം അദ്ദേഹത്തിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായെന്നും മോദി പറഞ്ഞു. അതിന് ശേഷവും സമര്‍പ്പിത ഭാവത്തോടെ വി.മുരളീധരന് നമുക്കൊപ്പം ഇരിക്കുകയാണ്. കേരളത്തില്‍ ദിനംപ്രതി നമ്മുടെ കാര്യകര്‍ത്താക്കള്‍ ആക്രമിക്കപ്പെടുന്നു. എന്നിട്ടും നമ്മുടെ പ്രവര്‍ത്തകര്‍ പിടിച്ചു നില്‍ക്കുകയാണ്.
ഒരു വ്യക്തി സൗമ്യത കൈവെടിയുന്നതും അസ്വസ്ഥനാവുന്നതും രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതും അയാളുടെ അരക്ഷിതാവസ്ഥയുടേയും അസ്വസ്ഥതയുടേയും പ്രത്യക്ഷ ഫലമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് മോദി പരാമര്‍ശിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നതിന്റെ ഭയമാണ് പിണറായിക്കെന്നും ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: