ന്യൂദല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട് ആണ് ബില്‍ അവതരിപ്പിക്കുക. സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും മുഴുവന്‍ എംപിമാര്‍ക്കും വിപ്പ് നല്കി.
സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനം വേഗത്തില്‍ പ്രവര്‍ത്തികമാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനായി ഭരണഘടനാ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള ബില്‍ ഇന്ന് തന്നെ ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കി എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമ രൂപം നല്‍കും. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളാണ് ഭേദഗതി ചെയ്യുക. 8 ലക്ഷം വരുമാന പരിധി, 5 ഹെക്ടറില്‍ കൂടുതല്‍ കൃഷിഭൂമി ഉണ്ടാവരുത് എന്നിങ്ങനെ അഞ്ചു വ്യവസ്ഥകളും മുന്നോട്ട് വച്ചിട്ടുണ്ട്.
ബില്ലിലെ മറ്റു വിശദാംശങ്ങള്‍ അവതരിപ്പിച്ച് കഴിഞ്ഞത്തിനു ശേഷമേ കൂടുതല്‍ വ്യക്തമാക്കു. അവതരണ വേളയില്‍ സഭയില്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ക്ക് ത്രീ ലൈന്‍ വിപ്പ് നല്കി. കോണ്‍ഗ്രസും തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിലെ മുഴുവന്‍ ക്യാബിറ്റ് മന്ത്രിമാരും സഭയിലുണ്ടാകും.
ലോക്സഭയില്‍ ഇന്ന് പാസാക്കി എടുത്ത് നാളെ തന്നെ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഒരു ദിവസം കൂടി ശൈത്യകാല സമ്മേളനം ദീര്‍ഘിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് രാജ്യസഭാ ചെയര്മാന് എം വെങ്കയ്യാ നായിഡു അംഗീകാരം നല്കി. കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചേക്കും.
മുസ്ലിം ലീഗ് അടക്കം രണ്ടു മൂന്നു പ്രാദേശിക കക്ഷികള്‍ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മുന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബില്ല് പാര്‍ലിമെന്റില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞേക്കും. ഭരണഘടന ഭേദഗതി ആയതിനാല്‍ പകുതിയിലധികം നിയമസഭകളുടെ അംഗീകാരവും ആവശ്യമാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് പ്രത്യേക സമ്മേളനം കൂടി ബില്ലിന് അംഗീകാരം നല്കാന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: