കൊച്ചി : സീറോ മലബാര്‍ സഭയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുള്ളവരുടെ ആതികള് സംബന്ധിച്ചുള്ള ധവള പത്രം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് നിവേദനം. സീറോ മലബാര്‍ സഭയില്‍ നവീകരണം കൊണ്ടുവരണമെന്ന് വാദിക്കുന്ന അതിരൂപതാ സുതാര്യ പ്രസ്ഥാനമാണ് ഇതുസംബന്ധിച്ചുള്ള നിവേദനം നല്‍കിയിരിക്കുന്നത്.
ബിഷപ്പുമാര്‍ക്ക് മെയിലില്‍ നല്കിയ നിവേദനത്തില്‍ ബിഷപ്പുമാരും വൈദികരും സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച സഭാ സിനഡില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ബിഷപ്പുമാര്‍ക്ക് സംഭവിച്ച തെറ്റുകള്‍ വ്യക്തിപരമായി കാണാതെ മൊത്തം പ്രശ്നങ്ങളാക്കി മാറ്റുകയാണ് അധികാരികള്‍ ചെയ്യ്തത്. സഭാ സിനഡിന്റെ ധാര്‍മ്മികാധികാരം നശിപ്പിക്കുന്ന നടപടിയാണിതെന്നും വിശ്വാസികളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. നിലവില്‍ അധികാരത്തിന്റെ മലിനീകരണം സഭയില്‍ കടന്നുകൂടിയിരിക്കുകയാണ്. വിമര്‍ശനങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വൈദികരിലും, ബിഷപ്പുമാരിലും വെളിച്ചമാകാന്‍ ആസ്തികള്‍ വെളിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ എറണാകുളം അങ്കമാലി അതിരൂപതയെ വിഭജിക്കുകയോ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി റദ്ദാക്കുകയോ ചെയ്യരുത്. മെത്രാന്മാരുടെ ആസ്തിബാധ്യത സിനഡില്‍ ആദ്യം വെളിപ്പെടുത്തണം. തുടര്‍ന്ന് വൈദികര്‍ സന്യസ്തര്‍ എന്നിവര്‍ പിന്നീടും വെളിപ്പെടുത്തണം. നിലവില്‍ ഉപദേശക സമിതി അംഗങ്ങള്‍ മാത്രമായ വിശ്വാസികളുടെ പ്രതിനിധികളെ മറ്റ് സുപ്രധാന തീരുമാനങ്ങളിലും പങ്കാളികളാക്കണം. കന്യാസ്ത്രീകള്‍ക്ക് വൈദികര്‍ക്കുള്ള തുല്യ പരിഗണനയും താക്കോല്‍ സ്ഥാനങ്ങളില്‍ പങ്കാളിത്തവും നല്‍കണം.
സാമ്പത്തിക ക്രയവിക്രയം, സ്ഥാപന നടത്തിപ്പ് എന്നിവയില്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണം.ധാര്‍മ്മികവും, ലൈംഗികവുമായ പ്രശ്നങ്ങളെ ഗൗരവമായി അന്വേഷിച്ച് നിയമ നടപടികള്‍ സ്വീകരിക്കണം. ബിഷപ്പുമാരെ തെരഞ്ഞെടുക്കാന്‍ വിശ്വാസി സമൂഹത്തിന്റെ അഭിപ്രായം അറിയാന്‍ സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സുതാര്യതാ പ്രസ്ഥാനം കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ നല്കിയ നിവേദനത്തില്‍ സിനഡ് ഇത് പരിഗണിച്ചില്ലെങ്കില്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തേയ്ക്ക് പ്രകടനം ഉള്‍പ്പടെയുള്ളവ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: