കോട്ടയം: പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ഹര്‍ത്താലായി മാറിയപ്പോള്‍ വലഞ്ഞത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയത് മൂലം അയ്യപ്പഭക്തരുടെ യാത്ര പരിപാടികള്‍ താളം തെറ്റി. ഇതുമൂലം കാലത്ത് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളും വെട്ടിക്കുറച്ചു. അന്‍പതോളം ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് പകുതിയില്‍ താഴെ ബസ് മാത്രമെ സര്‍വീസിന് ഉണ്ടായിരുന്നുള്ളു. ട്രെയിനുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നപ്പോള്‍ പമ്പയ്ക്ക് ആവശ്യത്തിന് ബസ്സില്ല. ഇതിനെ തുടര്‍ന്ന് അയ്യപ്പഭക്തര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
രാവിലെ 6 മണിക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന അയ്യപ്പഭക്തര്‍ 9 മണിക്ക് ശേഷമാണ് എത്തിയത്. തടഞ്ഞിട്ട ട്രെയിനുകള്‍ ഒന്നിന് പിറകേ ഒന്നായി വന്നപ്പോള്‍ കോട്ടയം റെയില്‍വേ സ്റ്റേഷന് പരിസരം അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. പമ്പ സര്‍വീസ് മുടക്കമില്ലാതെ നടത്തുമെന്നായിരുന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞുവെങ്കിലും ആവശ്യത്തിന് ബസ്സുകള്‍ ഇല്ലായിരുന്നു. പിന്നീട് തിരക്ക് കൂടുന്നത് കണക്കിലെടുത്ത് 11 മണിയോടെ കൂടുതല്‍ ബസ്സുകള്‍ സര്‍വീസിനായി എത്തിച്ചു. മറ്റു സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പമ്പ സര്‍വീസുകളിലും കയറിപ്പറ്റി. സ്ത്രീകള്‍ കയറിയിരുന്നതിനെ തുടര്‍ന്ന് പമ്പയ്ക്ക് പോകുന്നവരാണെന്ന് സംശയിച്ച് വനിത പോലീസ് ഇവരുടെ പേര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: