പാലക്കാട്: എരുമേലിയിലെ വാവരു പള്ളിയില്‍ കയറാന്‍ കേരളത്തിലെത്തിയ ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരെയാണ് തിങ്കളാഴ്ച രാത്രി കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലെ ഹിന്ദുമക്കള്‍ കക്ഷി നേതാക്കളായ തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി (51), കുമരന്തൂര് സ്വദേശിനി സുശീലാദേവി (35), കുമരന്തൂര് രേവതി (39), കോയമ്പത്തൂര്‍ ധര്മരാജ്ത്തെരുവ് കോളനിയിലെ തിരുപ്പതി (50), തിരുപ്പൂര്‍ രാമയ്യകോളനി മേട്ടുപാലയത്ത് മുരുകസ്വാമി (75), ഇവര്‍ വന്ന വാഹനത്തിലെ ഡ്രൈവര്തിരുപ്പൂര് അരുവിളിനഗര് കുഴിപ്പെട്ടിയില്‍ സെന്തില്‍കുമാര്‍ (31)എന്നിവരെയാണ് വേലന്താവളത്ത് അറസ്റ്റ് ചെയ്തത്.
മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ലഹളയ്ക്ക് ആഹ്വാനം ചെയ്‍തിനുമാണ് കേസെടുത്തിരിക്കുന്നത്. ചിറ്റൂര്‍ മജ്സ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശബരിമലയില്‍ സര്‍ക്കാര്‍ സഹായത്തോടെ യുവതികളെ കയറ്റിയെങ്കില്‍ വാവരുപള്ളിയിലും സ്ത്രീകളെ കയറ്റണമെന്ന നിലപാടിലായിരുന്നു ഇവര്‍.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക പരിശോധന നടന്നിരുന്നു. തിരുപ്പൂരില്‍ നിന്നും ഒരു സംഘം പുറപ്പട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് സംഘം അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. അവിടെ അറസ്റ്റിലായ മൂന്നു സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്പോസ്റ്റുകളില്‍ വ്യാപക പരിശോധന നടത്തുകയും ആറുപേരെ പിടികൂടുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: