കൊച്ചി : കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാലു ചോദ്യങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നേടുന്നവര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പുതുക്കി നല്‍കുന്നതിന്റെ നിയമ സാധുത പരിശോധിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കണ്ടക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പിഎസ്സി ലിസ്റ്റിലുള്ള എത്രപേര്‍ ജോലിക്ക് കയറി, ജോലിയില്‍ പ്രവേശിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചവര്‍ എത്ര പേര്, ഇനി എത്ര ഒഴിവുകള്‍ അവശേഷിക്കുന്നു, ഈ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നിവ സംബന്ധിച്ച് അറിയിക്കണമെന്നും കോടതി പറഞ്ഞൂ.
ഹര്‍ജി പരിഗണിക്കവെ കെഎസ്ആര്‍ടിസിയിലെ ഒഴിവുകളെ താല്‍ക്കാലികമായി കാണാനാവില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. കണ്ടക്ടര്‍ തസ്തികയിലെ എംപാനലുകാരെ ഒഴിവാക്കി പിഎസ്സി ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. നേരത്തെ ഹര്‍ജികളില്‍ ഒഴിവുകള്‍ പിഎസ്സി റിപ്പോര്‍ട്ട് ചെയ്ത് ചട്ടപ്രകാരം നിയമനം നടത്തണമെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം താല്‍ക്കാലിക ഒഴിവുകളിലേക്ക് തങ്ങളെക്കൂടി പരിഗണിക്കണമെന്ന് എംപാനലുകാര്‍ കേസില്‍ കക്ഷി ചേര്‍ന്ന് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയിലാണ് താല്‍ക്കാലിക ഒഴിവുകള്‍ ഒരുതരം പറ്റിക്കലാണെന്നും ഒഴിവുകളൊന്നും താല്‍ക്കാലികമല്ലെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: