കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീക്കെതിരെ സഭാ നേതൃത്വം. ഫ്രാങ്കോയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് സഭാ നേതൃത്വം പ്രതികാര നടപടികളുമായി എത്തിയിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനും, കാര്‍ വാങ്ങിയതിനും വിശദീകരണം നല്‍കണമെന്നാണ് സഭാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മദര്‍ സുപ്പീരിയര്‍ ആന്‍ജോസ് ലൂസി കളപ്പുരയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ പുറത്തുവന്നതിനെതിരെ സമരം നടത്തിയതില്‍ പ്രധാനിയാണ് ലൂസി കളപ്പുരയ്ക്കല്‍. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഒട്ടനവധി വെളിപ്പെടുത്തലുകളും നടത്തിയിരുന്നു.
അതേസമയം ചികിത്സയുമായി ബന്ധപ്പെട്ട് താന്‍ നിലവില്‍ വെല്ലൂരിലാണ്. അതിനാല്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ബുധനാഴ്ച തന്നെ സഭയ്ക്കു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കുന്നില്ല. ഉടന്‍ തന്നെ മറ്റൊരുദിവസം ഹിജരായി തന്റെ നിലപാട് വ്യക്തമാക്കുമെന്നും ലൂസി കളപ്പുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: