തീര്‍ഥബിന്ദുക്കള്‍
ജ്ഞാനികളേയും അവധൂതന്മാരേയും പറ്റിയുള്ള ധാരണകള്‍ മുഴുവനും ശരിയാണെന്നു പറയാനാവില്ല. അവരും സാധാരണ മനുഷ്യര്‍തന്നെ. സംസാരം, ആഹാരം, ഉറക്കം, ഉണര്‍വ്, സ്വപ്
നം, ഇതിലെല്ലാം ജ്ഞാനികളും അജ്ഞാനികളും സമാനരാണ്.
ജ്ഞാനികളിലെ വ്യത്യാസം അവര്‍ ദേഹത്തിലെ ആത്മതത്ത്വത്തെയോ ഉള്ളുണര്വിനെയോ വേണ്ടത്ര അനുഭവിച്ചറിയുന്നുവെന്നതാണ്. എന്നാല്‍, അതിന്റെ പേരില്‍ അവര്‍ പ്രകൃതിനിയമങ്ങളെ ലംഘിക്കുന്നില്ല. അവരുടെ ദേഹത്തില്‍ മൊട്ടുസൂചി കുത്തിയാല്‍ രക്തംവരും. ഭക്ഷണം കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ വിശപ്പും ഉണ്ടാകും. കഴിഞ്ഞു പോയ കാര്യങ്ങള്‍ ഓര്‍മവരും, ചെയ്യാന്‍ പോകുന്നതേക്കുറിച്ചുള്ള ചിന്തകളും. എല്ലാം ചെയ്യുന്നുണ്ട്, പക്ഷേ അവര്‍ക്ക് ഒന്നിനോടും തെറ്റായ ആശാപാശമോ ബന്ധമോ ഇല്ലെന്നതാണ് കാര്യം. ഇതു സിദ്ധിക്കുന്നതു മനസ്സും ബുദ്ധിയുംകൂടി വരുത്തുന്ന ഉപരിജ്ഞാനത്താലാണ്.
സക്താഃ കര്മണ്യവിദ്വാംസോ
യഥാ കുര്‍വന്തി ഭാരത
കുര്യാദ് വിദ്വാന് തഥാ-അസക്തഃ
ചികീര്ഷുഃ-ലോകസംഗ്രഹം
(ഭഗവദ്ഗീത 3.25)
സാധാരണക്കാര്‍ കനത്ത സംഗത്തോടെ പ്രവൃത്തികള്‍ ചെയ്യുന്നപോലെവേണം തത്ത്വജ്ഞാനിയും. പക്ഷേ സംഗമില്ലാതെ, ലോകസംഗ്രഹമായി. ഇതാണ് അവരെ വ്യത്യസ്തരാക്കുന്നത്. ലോകത്തിനു നന്മയരുളുന്നതും, തെറ്റായ വഴിയില്‍നിന്നു പിന്തിരിപ്പിച്ചു ലോകരെ നല്ല വഴിയില്‍ നിറുത്തുന്നതുമാണ് അവരുടെ ഉദ്ദേശ്യം. അതവര് ഫലപ്രദമായി നടത്തുന്നു. ലോകത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയാവും അവര്‍ ചെയ്യുന്നതെന്തും.
ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുമ്പോള്‍ കൃഷ്ണന് യുധിഷ്ഠിരനേയും കൂട്ടി ചെന്നു. പിതാമഹനോട് ആദ്യം സംസാരിച്ചത് കൃഷ്ണനാണ്: ”അങ്ങേക്ക് എങ്ങനെയുണ്ട്, പ്രജ്ഞ വേണ്ടപോലെ ഉണര്‍ന്നിരിക്കുന്നുണ്ടോ? ദേഹമാസകലം ശരങ്ങള്‍ തറച്ചിരിക്കുന്നതിനാല്‍ വല്ലാത്ത വേദനയുണ്ടാകും. എനിക്കു കാലില്‍ മുള്ളുതറച്ചാല്പ്പോലും സഹിക്കവയ്യാത്ത വേദനയാണ്. അങ്ങ് ഇത്രയധികം ശരങ്ങളെ എങ്ങനെ സഹിക്കുന്നു?”
ഭീഷ്മര്‍ക്കു വേദനയുണ്ട്. പക്ഷേ, അതു സഹിക്കാനുള്ള ശക്തിയും ശീലവും കൂടിയുണ്ടായിരുന്നു. ആത്മസ്ഥിതി ഒരു അനുഭവത്തേയും പെരുപ്പിച്ച്, സ്വന്തം ക്ഷീണവും സഹനവും കുറയ്ക്കുന്നില്ല. ആത്മസഹനം ഇത്രയേ ആകാവൂ എന്നു പറയാനാവില്ല. മനസ്സു പേടി തൊടുക്കുന്നതുപോലെ, അഭയവും, നിര്‍ലിപ്തതയും രചിക്കും. ആകാശമാണ് അതിന്റെ പരിധി. ഉണരുന്നവനല്ലേ എല്ലാം മറന്നു കിടന്നുറങ്ങുന്നതും. എത്ര തിരക്കിലും ബഹളത്തിലും ഉറങ്ങുന്നവരുണ്ടല്ലോ. സര്‍വത്തേയും തുടച്ചുമാറ്റാനുള്ള ശക്തിയും മനസ്സിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: