ചെങ്ങന്നൂർ: തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ലെന്ന് താഴമൺമഠം. ക്ഷേത്ര ആചാര അനുഷ്ഠാനം സംബന്ധിച്ചുളള അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും കാട്ടി താഴമൺമഠം കുറിപ്പ് പുറത്തിറക്കി.
കുറിപ്പിന്റെ പൂര്ണരൂപം:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമർശങ്ങൾ പലതും തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്. ഇവയിൽ ചിലത് ചൂണ്ടിക്കാണിക്കാനാണ് കുറിപ്പിറക്കുന്നത്. ശബരിമലയെപ്പറ്റി ചിന്തിക്കുമ്പോൾ എഡി 55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം ബിസി100 ലാണ് നൽകപ്പെട്ടത്. അത് പരശുരാമ മഹർഷിയിൽ കൽപ്പിച്ചതുമാണ്. താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്ന അവകാശമാണ്. ദേവസ്വംബോർഡ് നിയമിക്കുന്നതല്ല.
ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങൾ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങൾക്ക് അനുസൃതമാണ്. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്ര പ്രകാരവും ഗുരു പരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ്. അതിനാൽ അതിലെ പാണ്ഡിത്യം അനിവാര്യമാണ്. ആയതിനാൽ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.
ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി കോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സംബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവർത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയിൽ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.
ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് പ്രതിഫലമായി ദേവസ്വംബോർഡിൽ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നതും. വസ്തുതകൾ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അത് താഴമൺ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പെന്നും താഴമൺമഠം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: