ഇടുക്കി: മൂന്നാര്‍ ലാന്‍ഡ് ആന്‍ഡ് റവന്യൂ ട്രൈബ്യൂണല്‍ ഓഫീസില്‍ അതിക്രമം നടന്ന സംഭവത്തില്‍ സബ് കളക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടുകളെ മറികടന്ന് കേസ് എഴുതിത്തള്ളാനൊരുങ്ങി പോലീസ്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ 50 അംഗ സംഘം അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്. പ്രതി ചേര്‍ക്കപ്പെട്ട ദേവികുളം മുന്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടുകളിലെ അവ്യക്തതകള്‍ പോലും അന്വേഷിക്കാതെയാണ് ഈ വിചിത്ര നടപടി.
സെപ്തംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. പ്രളയത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ കോളേജിന് ക്ലാസ് തുടങ്ങാനെന്ന് പറഞ്ഞാണ് സംഘം സ്ഥലത്തെത്തുന്നത്. ഇതിന് സ്ഥലം നോക്കാനായി എത്തി, മുറികളുടെ താഴ് തകര്‍ക്കുകയും ഫര്‍ണ്ണിച്ചര്‍ പുറത്തേക്ക് മാറ്റുകയും ഇത് മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു.
മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍, ദേവികുളം തഹസില്‍ദാര്‍, മൂന്നാര്‍ ഗവ. ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍, തമിഴ്വിഭാഗം പ്രൊഫസര്‍, മൂന്നാര്‍ എസ്ഐ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ആക്രമണം നടന്നതായി സബ്കളക്ടര്‍ സ്ഥിരീകരിച്ച് ആഭ്യന്തര വകുപ്പിന് രണ്ടാഴ്ചക്കുള്ളില്‍ത്തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയും പ്രതിചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്യാതെയുമാണ് കേസ് അവസാനിപ്പിക്കുന്നത്.
ആരും കെട്ടിടത്തില്‍ കടന്ന് കയറിയിട്ടില്ലെന്നാണ് ദേവികുളം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പി.കെ. ഷാജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുപേജുള്ള റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പൂര്‍ണമല്ല. ക്ലാസ് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ പിന്നാലെയെത്തുമെന്നാണ് എംഎല്‍എ മറുപടി കൊടുത്തതെന്നാണ് കോളേജ് പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അക്രമം നടന്നുവെന്ന് തമിഴ് വിഭാഗം പ്രൊഫസറുടെ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. അക്രമം നടന്നതായി വ്യക്തമായി തെളിവുള്ളപ്പോഴും കേസെന്തിന് അവസാനിപ്പിക്കുന്നു എന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല. പ്രത്യേക കോടതി അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവ് വന്നാല്‍ ഉടന്‍ കേസ് അവസാനിപ്പിക്കാനാണ് നീക്കം. 2019 ജൂലൈ 24 മുതല്‍ ട്രൈബ്യൂണല്‍ സിറ്റിങ് നിര്‍ത്തിയെങ്കിലും ഇവിടെ ഇപ്പോഴും ഉദ്യോഗസ്ഥര്‍ ജോലി നോക്കി വരുന്നുണ്ട്. ഭൂമി സംബന്ധിച്ച നിര്‍ണ്ണായക രേഖകള്‍ അടക്കം സൂക്ഷിച്ചിരിക്കുന്ന ഇവിടെ ഇത് കൈക്കലാക്കാനാണ് ആക്രമണം നടന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: