ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ലിവര്‍പൂള്‍ എഫ്എ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. മൂന്നാം റൗണ്ട് മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചു.
മുപ്പത്തിയെട്ടാം മിനിറ്റില്‍ റൗള്‍ ജിമിനെസ് വോള്‍വര്‍ഹാംപ്ടണെ മുന്നിലെത്തിച്ചു. ജിമിനെസിന്റെ ഉഗ്രന്‍ ഷോട്ട് ലിവര്‍പൂള്‍ ഗോളിയേയും മറികടന്ന് വലയില്‍ കയറി. ആദ്യ പകുതിയില്‍ ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു.
ഏഴുതവണ എഫ്എ കപ്പ് നേടിയ ലിവര്‍പൂള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. ബെല്‍ജിയന്‍ മുന്നേറ്റനിരക്കാരന് ഡിവോക്ക് ഒറിജിയാണ് ലക്ഷ്യം കണ്ടത്. പക്ഷെ നാലു മിനിറ്റിനുള്ളില്‍ വോള്‍വര്‍ഹാംപ്ടണ്‍ ഗോള്‍ നേടി വിജയം ഉറപ്പിച്ചു. മുപ്പത് വാര അകലെ നിന്ന് റൂബന്‍ നെവ്സ് തൊടുത്തുവിട്ട ഗ്രൗണ്ട് ഷോട്ടാണ് വിജയഗോളായി മാറിയത്.
ടീം ലൈനപ്പില്‍ കോച്ച് ജൂര്‍ഗന്‍ ക്ലോപ്പ് ചില മാറ്റങ്ങള്‍ വരുത്തിയതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. കൗമാരതാരങ്ങളായ കര്‍ട്ടിസ് ജോണ്‍സ്, റാഫേല്‍ കാമാച്ചോ എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കി. പ്രതിരോധത്തിലെ കരുത്തനായ ഡീജാന്‍ ലവ്റണ് ആറാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തായതും
അവര്‍ക്ക് തിരിച്ചടിയായി. പകരം പതിനാറുകാരനായ ഡച്ച് താരം കിം ജാന ഹോവറിനെയാണ് ക്ലോപ്പ്് കളിക്കളത്തിലിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: