വില്ലിങ്ങ്ടണ്‍: ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി 3-0. ടെയ്ലറുടെ സെഞ്ചുറിയില്‍ അവസാന മത്സരത്തില്‍ 115 റണ്‍സിന്റെ വിജയം നേടിയാണ് കിവീസ് പരമ്പര തൂത്തുവാരിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലന്‍ഡ് വിജയം കരസ്ഥമാക്കിയിരുന്നു.
ടെയ്ലര് (137), നിക്കോളസ് (124 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ന്യൂസിലന്‍ഡ് നിശ്ചിത അമ്പത് ഓവറില്‍ നാലു വിക്കറ്റിന് 364 റണ്‍സ് എടുത്തു. തുടര്‍ന്ന് ബാറ്റേന്തിയ ശ്രീലങ്ക 41.4 ഓവറില്‍ 249 റണ്‍സിന് ഓള് ഔട്ടായി.
അപകടകാരിയായ തിസര പെരേരയെ മികച്ചൊരു ക്യാച്ചില്‍ മാര്ട്ടിന് ഗുപ്ടില്‍ പുറത്താക്കിയതോടെ ശ്രീലങ്ക തകരുകയായിരുന്നു. തകര്‍ത്താടിയ പെരേര 63 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സറും അടക്കം 80 റണ്‍സ് നേടി. ഫെര്‍ഗൂസന്റെ പന്തിലാണ് ഗുപ്ടില്‍ പെരേരയെ പിടികൂടിയത്. പെരേര മടങ്ങിയതോടെ ശ്രീലങ്ക തകര്‍ന്നുവീണു.
ഡിക്വെല്ല (46), ഡിസില്‍വ (36), എം.ഡി.കെ.ജെ. പെരേര (43), ഗുണതിലക (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ മലിംഗ (1), ചമീര (1), പ്രദീപ് (0), മെന്‍ഡിസ് (0), ശനക (2) എന്നിവര്‍ അനായാസം കീഴടങ്ങി.
ബാറ്റിങ്ങിനയയ്ക്കപ്പെട്ട കിവീസിന് 31 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപറ്റ്ന്‍ വില്ല്യംസണ് (55), ടെയ്ലര്, നിക്കോളസ് എന്നിവര്‍ തകര്‍ത്തുകളിച്ചതോടെ ന്യൂസിലന്‍ഡിന് വമ്പന്‍ സ്കോര്‍ ഒരുങ്ങി. ടെയ്ലര് 131 പന്തില്‍ ഒമ്പത് ഫോറും നാലു സിക്സറും അടക്കം 137 റണ്‍സ് നേടി, ടെയ്ലറാണ് മാന്‍ ഓഫ് ദ മാച്ച്്. നിക്കോള്‍സ് 80 പന്തില്‍ 12 ഫോറും മൂന്ന് സിക്സറും അടിച്ച് 124 റണ്‍സുമായി കീഴടങ്ങാതെനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: