ഗുവഹാത്തി: മേഘാലയ ജയന്തിയ ഹില്‍സിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും അപകടം സംഭവിച്ച അന്ന് തന്നെ മരിച്ചിരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അപകട വിവരം പുറത്തറിഞ്ഞ ഉടനെ തൊഴിലാളികളെ രക്ഷിക്കുന്നതിനായി വേണ്ടത്ര സഹായങ്ങള്‍ കൃത്യമായി എത്തിച്ചിരുന്നു. എന്നാല്‍ അപകട വിവരം പുറത്തറിഞ്ഞപ്പോഴേക്കും അവര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മേഘാലയയിലെ ഖനി അപകടത്തെ കുറിച്ച് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ അധികൃതര്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് ഡിസംബര്‍ 13ന് അയച്ച കത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ തൊഴിലാളികളെ ജീവനോടെ കണ്ടെത്തുക പ്രായോഗികമല്ലെന്ന് ദേശീയ ദുരന്ത നിവാരണ സേന മറുപടിയും നല്‍കിയിട്ടുണ്ട്.
വെള്ളപ്പൊക്കം മൂലം ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജനറേറ്ററുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച് മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: