മഹാരാഷ്ട്ര : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന് കോണ്‍ഗ്രസുമായുള്ള ബന്ധം ദുരൂഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷേലിന് വേണ്ടിയാണോ റഫാല്‍ ഇടപാട് കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചതെന്നും മോദി ചോദിച്ചു.
മഹാരാഷ്ട്ര സോലാപൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്വഹച്ചശേഷം ബിജെപിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. മിഷേലിനെ ഇന്ത്യയിലെത്തിച്ചത് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് എന്നതുകൊണ്ട് മാത്രമല്ല. ഫ്രാന്‍സുമായുള്ള മറ്റുചില വിമാനകരാറില്‍ മിഷേലിന് ബന്ധമുള്ളതായി സംശയിക്കേണ്ടതാണെന്നും മോദി പറഞ്ഞു. യുദ്ധവിമാന ഇടപാടില്‍ റഫാലിന്റെ എതിരാളിയായ യൂറോഫൈറ്ററിനു വേണ്ടി ക്രിസ്റ്റ്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നതായ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മോദിയുടെ വിമര്‍ശനം.
മറ്റൊരു കമ്പനിക്കു കരാര്‍ ലഭിക്കാനായി ശ്രമം നടത്തിയിരുന്ന മിഷേലുമായി കോണ്‍ഗ്രസിനുള്ള ബന്ധം എന്താണെന്നു വ്യക്തമാക്കണമെന്ന് മോദി പറഞ്ഞു. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മറ്റൊരു ഇടനിലക്കാരനില്‍നിന്നു പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ റഫാലിന്റെ എതിരാളിക്കായി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഫ്രാന്‍സിലെ ഡാസോയുമായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുന്നതിനു മുന്‍പാണ് യൂറോഫൈറ്റര്‍ കമ്പനിക്കു വേണ്ടി ക്രിസ്റ്റ്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നത്.
സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജ്യസഭയില്‍ സംവരണ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: