പൂനെ: പുരാവസ്തു ഗവേഷകര്‍ ഹരിയാനയിലെ രാഖിഗഡിയില്‍ നിന്ന് ദമ്പതികളുടെ അസ്ഥികൂടം കണ്ടെടുത്തു. ഹാരപ്പന്‍ സംസ്ക്കാരകാലത്തെയാണിവയെന്ന് കരുതപ്പെടുന്നു. ആദ്യമായാണ് അക്കാലത്തെ അസ്ഥികൂടങ്ങള്‍ ഒരു കുഴിയില്‍ നിന്ന് കണ്ടെടുക്കുന്നത്.
പൂനെ കല്‍പ്പിത സര്‍വ്വകലാശാല ഡക്കാണ് കോളേജിലെ പുരാവസ്തു ഗവേഷകരാണ് ഒരേകുഴിയില്‍ നിന്ന് യുവാവിന്റെയും യുവതിയുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. യുവാവ് യുവതിക്കു നേരെ മുഖംതിരിച്ച് കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടങ്ങള്‍. ഹാരപ്പന്‍ ശ്മശാനങ്ങളില്‍ ദമ്പതികളെ ഒരുമിച്ച് അടക്കിയിരുന്നതിന്റെ ആദ്യ തെളിവുകളാണ് ലഭിച്ചതെന്ന് ഗവേഷകര്‍ പറഞ്ഞു.
വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് രാഖിഗഡി. ഹാരപ്പന്‍ സംസ്ക്കാരകാലത്തെയെന്ന് കരുതുന്ന പല ശ്മശാനങ്ങളും മുന്‍പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ദമ്പതികളുടെ അസ്ഥികൂടം ലഭിക്കുന്നത് ആദ്യമാണ്.
കുഴിയില്‍ നിന്ന് മണ്‍പാത്രങ്ങളും മറ്റും കിട്ടിയിട്ടുണ്ട്. മരണാനന്തര ജീവിതത്തില്‍ അവര്‍ വിശ്വസിച്ചിരുന്നതിനാലാണ് കുഴിമാടത്തില്‍ പാത്രങ്ങളും മറ്റും വച്ചിരുന്നത്. ഇവയില്‍ ഭക്ഷണവും വെള്ളവും ഉണ്ടായിരുന്നിരിക്കാം. മരണാനന്തരം ജീവിതം ഉണ്ടെന്ന വിശ്വാസത്തിന് 5000 കൊല്ലങ്ങളുടെ പഴക്കമെങ്കിലും ഉണ്ട്.
ഒരു അസ്ഥികൂടം മറ്റൊന്നിന് അഭിമുഖമായി കിടക്കുന്നതിനാലാണ് ഇവ ദമ്പതികളുടേതാണെന്ന് കരുതുന്നത്. അല്ലാതെ പുരുഷന്റെയും സ്ത്രീയുടെയും അസ്ഥികൂടങ്ങള്‍ കൃത്യമായി തിരിച്ചറയാന്‍ മറ്റുമാര്‍ഗമൊന്നുമില്ല, അവര്‍ പറഞ്ഞു. പഴയ സംസ്ക്കാരങ്ങളില് ദമ്പതികളുടെ ശവക്കുഴികള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഹാരപ്പന്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട ഇത്തരം ഒന്ന് കണ്ടെത്തുന്നത് ആദ്യമാണ്.
മണ്പാത്രങ്ങള്ക്കൊപ്പം, നെക്ലേസിന്റെ ഭാഗമെന്ന് കരുതുന്ന വലിയ മുത്തും ലഭിച്ചിട്ടുണ്ട്. യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂടത്തിന്റെ തോളെല്ലിനടുത്തു നിന്നാണ് മുത്ത് കിട്ടിയത്. അസ്ഥികൂടങ്ങള്‍ ലാബില്‍ എത്തിച്ചു. ഇനി അരഭാഗത്തെ (പെല്‍വിസ്) അസ്ഥികള്‍ പരിശോധിച്ച് പുരുഷന്റെയോ സ്ത്രീയുടെയോയെന്ന് അന്തിമ തീരുമാനത്തില്‍ എത്തും. മരണസമയത്ത് ഇവര്‍ക്ക് 21നും 35നും ഇടയ്ക്ക് പ്രായം ഉണ്ടായിരുന്നുവെന്നാണ് ഏകദേശ കണക്കുകൂട്ടല്‍.
പുരുഷനെന്ന് കരുതുന്നയാള്‍ക്ക് അഞ്ചടി ആറിഞ്ചും യുവതിയെന്ന് കരുതുന്നയാള്‍ക്ക് അഞ്ചടി രണ്ടിഞ്ചും ഉയരമുണ്ടായിരുന്നിരിക്കാം. രാഖിഗഡിയില്‍ 62 കുഴിമാടങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ ഒന്നു മാത്രമായിരുന്നു ദമ്പതികളുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: