കൊച്ചി: റിസര്‍വ് ബാങ്കിന്റെ ഉപവിഭാഗമായ സിഡ്ബിയുടെ കീഴിലുള്ള കിറ്റ്കോയുടെ (കേരള ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്ഗനൈസേഷന്) ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരുന്നു.
ഓഹരി വില്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിലെ അപാകങ്ങള്‍ വഴി സ്ഥാപനത്തിന്റെ നിലവാരവും വിലയും ഇല്ലാതാക്കുന്നതിന് ആസൂത്രിതമായി ശ്രമങ്ങള്‍ നടന്നുവെന്നു പോലും സംശയമുയരുന്നു. കിറ്റ്കോയുടെ ഓഹരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ചിലര്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നതായി ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കിറ്റ്കോയിലെ നിയമനത്തിന് വ്യവസ്ഥകളൊന്നും പാലിക്കാറില്ലെന്നാണ് വിവരം. കിറ്റ്കോയ്ക്ക് 22 ഉപദേശകരെ നിയമിച്ചിട്ടുണ്ട്. വിജ്ഞാപനം നടത്തിയോ യോഗ്യത വിലയിരുത്തിയോ അല്ല ഈ നിയമനങ്ങളൊന്നും നടത്തിയിരിക്കുന്നത്. സംവരണ നിയമങ്ങള്‍ പാലിച്ചിട്ടുമില്ല. ഉന്നതാധികാരികളുടെ താല്പര്യവും ഇടപെടലുമുണ്ട് പല നിയമനങ്ങള്‍ക്കു പിന്നിലും. ഉപദേശകര്‍ക്ക് അര ലക്ഷം രൂപവരെയാണ് പ്രതിമാസവേതനം. കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ സ്ഥാപനം ധൂര്‍ത്തടിച്ചത്. ബന്ധുനിയമനങ്ങളും ഇവിടെ പതിവാണെന്ന് രേഖാമൂലം പരാതികള്‍ വിവിധ തലങ്ങളില്‍ എത്തിയിട്ടുണ്ട്.
അതിനിടെ, കിറ്റ്കോ ജീവനക്കാരെ കബളിപ്പിച്ച് സ്ഥാപനത്തിലെ തലപ്പത്തുള്ളവര്‍ വ്യാജരേഖയുണ്ടാക്കിയതായി പുതിയ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കിറ്റ്കോയുടെ ഓഹരി വില്പന തടയാനും അഥവാ വില്പന നടത്തുകയാണെങ്കില്‍ അത് ജീവനക്കാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെടാനും സിഡ്ബിക്ക് നിവേദനം നല്കാന് അധികൃതര്‍ ജീവനക്കാരുടെ ഒപ്പുശേഖരിച്ചു. ഇത് മറ്റു ചില ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായാണ് വിവരം. ജീവനക്കാരില്‍ ചിലര്‍തന്നെ ഇങ്ങനെ സംശയം പ്രകടിപ്പിച്ച് സിഡ്ബിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കിറ്റ്കോയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട്, നിയമന വിഷയങ്ങള്‍ തുടങ്ങി പല ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പരാതികള്‍ കിട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അന്വേഷിക്കാനും റിപ്പോര്‍ട്ടു നല്‍കാനും കൈമാറി. ഇതില്‍ തുടര്‍നടപടി അറിയിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദിച്ച് നടപടി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: