അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ രണ്ടാം റൗണ്ട് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയെ നേരിടും. സയ്യദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9.30ന് കളി തുടങ്ങും.
കരുത്തരായ യുഎഇയെ ഇന്ന് സമനിലയില്‍ പിടിച്ചുനിര്‍ത്തിയാല്‍ ഇന്ത്യക്ക് രണ്ടാം റൗണ്ട് ഉറപ്പാകും. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്ലന്‍ഡിനെ കീഴടക്കിയ ഇന്ത്യ ഗ്രൂപ്പില്‍ മൂന്ന്് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ആദ്യ പോരാട്ടത്തില്‍ ബഹ്റിനുമായി സമനില പിടിച്ച യുഎഇക്ക് ഒരു പോയിന്റേയുള്ളൂ. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്ന യുഎഇയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഠിനപ്രയത്നം വേണ്ടിവരും. തായ്ലന്‍ഡിനെതിരെ കാഴ്ചവച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് യുഎഇയെ മറികടക്കാനാകും.
ഈ നൂറ്റാണ്ടില്‍ ഒരിക്കലേ ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചിട്ടുള്ളൂ. 2001ല്‍ ബംഗളൂരുവില്‍ അരങ്ങേറിയ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചത്. ബൈച്ചുങ്ങ് ബൂട്ടിയ, ഐ.എം. വിജയന്, ജോപോള്‍ അഞ്ചേരി, ഖാലിദ് ജമില്‍ എന്നിവര്‍ അണിനിരന്ന ടീം അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.
സാല്‍ഗോക്കര്‍ ഗോവയുടെ മധ്യനിരക്കാനായ ജൂലസ് ആല്‍ബര്‍ട്ടോ ഡയസാണ് അന്ന് വിജയഗോള്‍ നേടിയത്. ഡയസ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഡാര്ട്ടഫോര്ഡ് എഫ്സി അക്കാദമിയുടെ അണ്ടര്‍-16 ടീമിന്റെ പരിശീലകനാണ്.
യുഎഇയെ വരിഞ്ഞുമുറുക്കിയതാണ് അന്നത്തെ വിജയത്തിന് കാരണം, അവസരങ്ങള്‍ ഒരുക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് ജൂലസ് പറഞ്ഞു. സ്വന്തം നാട്ടില്‍ അവര്‍ ശക്തമായി പൊരുതുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തില്‍ യുഎഇയുമായി സമനില പിടിച്ച സാഹചര്യത്തില്‍ വിജയത്തിനായി അവര്‍ എല്ലാ അടവുകളും പുറത്തെടുക്കും. അവരുടെ നീക്കങ്ങളെ ഫലപ്രദമായി തടഞ്ഞാല്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്ന് ജൂലസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഇറാക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിയറ്റ്നാമിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇ മത്സരത്തില്‍ സൗദി അറേബ്യ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ഉത്തര കൊറിയയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: